പൂനെ: ലോഹഗഡ് കോട്ടയിൽ 26കാരനായ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ ഉൾപ്പെടുത്തി പൂനെ കോടതി മുൻപാകെ പോലീസ് 5,053 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. ജൂൺ 18നാണ് കേതതൻ അഗർവാൾ ലോഹഗഡ് കോട്ടയിൽ നിന്ന് വീണ് മരിച്ചത്. പ്രതിശ്രുത വധുവായ സിയ ഗോയൽ, സിയയുടെ കാമുകൻ ചേതൻ ചൗധരി, റിതേഷ് ഹംഗെ എന്നിവരെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.
പൂനെ സ്വദേശികളായ കോതനും സിയയും തമ്മിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹനിശ്ചയം നടത്തിയത്. നവംബറിൽ ജയ്പൂരിൽ ആഡംബര വിവാഹം നടത്താനും ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനിടെയാണ് കോതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ.
കേതനെ ആദ്യം ഗുരുതരമായി പരുക്കേൽപ്പിക്കാനായിരുന്നു പ്രതികൾ ആലോചിച്ചതെന്ന് പോലീസ് പറയുന്നു. ഇതിനായി മഹാരാഷ്ട്രയ്ക്ക് പുറത്തുനിന്ന് ഒരാളെ വാടകയ്ക്കെടുത്ത് ആക്രമണം നടത്തുന്നതിനെക്കുറിച്ചും ചർച്ച നടന്നു. എന്നാൽ പുറത്തുനിന്നുള്ളയാളെ ഉപയോഗിച്ചാൽ ഗൂഢാലോചന പുറത്താകാനും പിന്നീട് തങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പ്രതികൾ ഭയപ്പെട്ടു. ഇതോടെ ആ പദ്ധതി ഉപേക്ഷിച്ചു. ഈ ഘട്ടത്തിൽ പ്രതികൾ ബന്ധപ്പെട്ടിരുന്ന ഒരാൾ പിന്നീട് കേസിൽ സാക്ഷിയായി മാറിയതായും പോലീസ് പറയുന്നു.
തുടർന്ന് കേതനെ നേരിട്ട് കൊലപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചതായാണ് കുറ്റപത്രത്തിലുള്ളത്. കൊലപാതകത്തിന് മുന്നോടിയായി പ്രതികൾ കൊലപാതക സിനിമകൾ കാണുകയും ചാറ്റ്ജിപിടിയുടെ സഹായം തേടുകയും ചെയ്തതായി അന്വേഷണ സംഘം പറയുന്നു. പോലീസ് പിടിയിലാകാതിരിക്കാൻ എന്തെല്ലാം ചെയ്യണമെന്നതിനെക്കുറിച്ചുള്ള പോഡ്കാസ്റ്റുകളും പ്രതികൾ കേട്ടിരുന്നു. മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ കേസും പ്രതികൾ പഠിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ രാജ രഘുവംശിയെ കഴിഞ്ഞ വർഷം മേയിൽ മേഘാലയയിൽ ഹണിമൂണിനിടെ ഭാര്യ സോനം കൊലപ്പെടുത്തിയെന്ന കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇവർ പരിശോധിച്ചത്.
കൊലപാതകത്തിനായി ലോണാവള പരിസരത്തെ വിവിധ സ്ഥലങ്ങളിൽ പ്രതികൾ നേരത്തെ പരിശോധന നടത്തിയിരുന്നു. സിയയും ചേതൻ ചൗധരിയും ടൈഗർ പോയിന്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോയി ആളൊഴിഞ്ഞ ഇടങ്ങൾ കണ്ടെത്താൻ ശ്രമിച്ചു. ഒടുവിൽ ലോഹഗഡ് കോട്ടയാണ് തിരഞ്ഞെടുത്തത്.
കഴിഞ്ഞ വർഷം മാർച്ചിൽ ലോഹഗഡ് കോട്ടയിൽ ഒരു സ്ത്രീ വീണ് മരിച്ച സംഭവം ഉണ്ടായിരുന്നതും പ്രതികൾ പരിഗണിച്ചിരുന്നതായി പോലീസ് പറയുന്നു. കോതന്റെ മരണം സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീണതാണെന്ന് വരുത്തിത്തീർക്കാൻ ഈ സാഹചര്യം സഹായിക്കുമെന്നായിരുന്നു പ്രതികളുടെ കണക്കുകൂട്ടൽ. അതുകൊണ്ടാണ് ലോഹഗഡ് കോട്ട കൊലപാതകത്തിനായി തെരഞ്ഞെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ജൂൺ 14നും സിയയും കേതനും ലോഹഗഡ് കോട്ടയിലെത്തിയിരുന്നു. അന്ന് കോതനെ കൊക്കയിൽ നിന്ന് തള്ളിയിടാൻ സിയ ശ്രമിച്ചെങ്കിലും ഒരു മരത്തിൽ പിടിച്ചുനിന്നതിനാൽ രക്ഷപ്പെട്ടു. തന്നെ എന്തിനാണ് തള്ളിയതെന്ന് കോതൻ ചോദിച്ചപ്പോൾ സമീപത്ത് പാമ്പിനെ കണ്ടെന്നും അതിൽനിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്നും പറഞ്ഞ് സിയ സംഭവത്തെ മറ്റൊരു രീതിയിൽ അവതരിപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.
പിന്നീട് മറ്റൊരു ദിവസം ലോഹഗഡിലേക്ക് പോകാൻ സിയ നിർബന്ധിച്ചിരുന്നതായും കുറ്റപത്രത്തിലുണ്ട്. ബാലിയിലേക്ക് പോകാൻ നേരത്തെ തീരുമാനിച്ചിരുന്നതിനാൽ അതിന് മുമ്പ് തന്നെ കൊലപാതകം നടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പിന്നീട് പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ല.
ജൂൺ 6ന് വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടിനായി യാത്ര ചെയ്യുന്നതിനിടെ സിയ കേതന്റെ പാസ്‌പോർട്ട് കീറിയെറിഞ്ഞതായും പോലീസ് പറയുന്നു. ഒരു കഫേയിലെ ശുചിമുറിയിൽ പാസ്‌പോർട്ട് ഉപേക്ഷിച്ചതോടെ ബാലിയിലേക്കുള്ള യാത്ര മുടങ്ങി. ഇതിലൂടെ കേതനെ പുറത്തേക്ക് കൊണ്ടുപോകാനുള്ള സാഹചര്യം ഒഴിവാക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് വീണ്ടും കേതനെ ലോഹഗഡ് കോട്ടയിലെത്തിക്കാനും പ്രതികൾ പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി ‘മാഹി’ എന്ന പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ചു. പ്രതികൾക്ക് പരിചയമുള്ള ഒരു സ്ത്രീയുടെ ചിത്രം ഉപയോഗിച്ചാണ് അക്കൗണ്ട് നിർമ്മിച്ചത്. ഈ അക്കൗണ്ടിൽനിന്ന് കേതന് സന്ദേശങ്ങൾ അയച്ചു. സിയയ്ക്കായി ഒരുക്കുന്ന സർപ്രൈസ് ജന്മദിന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ജൂൺ 18ന് ലോഹഗഡ് കോട്ടയിലെത്തണമെന്നായിരുന്നു സന്ദേശങ്ങളിലൂടെ കേതനെ പ്രേരിപ്പിച്ചത്.
റിതേഷ് ഹംഗെയാണ് കേതനെ കോട്ടയിലെത്തിക്കുന്നതിനായി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നാലെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ജൂൺ 18ന് കൊലപാതകം നടപ്പാക്കിയ ദിവസം ചേതൻ ചൗധരി കോട്ടയിലെത്തിയത് മറ്റൊരു വഴിയിലൂടെയായിരുന്നു. പിന്നീട് സിയയിൽനിന്ന് സിഗ്നൽ ലഭിച്ചതിനെ തുടർന്ന് ഇയാൾ സിയയ്ക്കൊപ്പം ചേർന്നു. കേതന്റെ ശ്രദ്ധ മറ്റൊരിടത്തേക്ക് തിരിഞ്ഞ സമയത്ത് സിയ പിന്നിൽനിന്ന് കേതനെ തള്ളിയിട്ടെന്നാണ് കുറ്റപത്രത്തിലുള്ളത്. തുടർന്ന് ചേതൻ ചൗധരി കേതനെ ചവിട്ടിയതായും പോലീസ് പറയുന്നു. ഇതോടെയാണ് കേതൻ കോട്ടയിൽനിന്ന് താഴേക്ക് വീണത്.
കേസിൽ 100ലേറെ പേരുടെ മൊഴികളാണ് പോലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അഞ്ച് പേർ സംഭവത്തിന്റെ നേരിട്ടുള്ള ദൃക്സാക്ഷികളാണെന്നും അന്വേഷണ സംഘം പറയുന്നു. മൊബൈൽ ഫോൺ വിവരങ്ങൾ, വാട്സ്ആപ്പ് ചാറ്റുകൾ, ഫോട്ടോകൾ, കോൾ ഡീറ്റെയിൽ റെക്കോർഡുകൾ, സാങ്കേതിക പരിശോധനാ വിവരങ്ങൾ എന്നിവയും തെളിവുകളായി കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
വിവാഹത്തിനായി ഒരുങ്ങിയിരുന്ന കെതനും സിയയും തമ്മിലുള്ള ബന്ധത്തിനിടയിൽ നടന്ന ഗൂഢാലോചന എങ്ങനെ ആസൂത്രണം ചെയ്യപ്പെട്ടുവെന്നും കൊലപാതകം അപകടമരണമായി ചിത്രീകരിക്കാൻ പ്രതികൾ നടത്തിയ ശ്രമങ്ങളും 5,053 പേജുള്ള കുറ്റപത്രത്തിൽ വിശദീകരിക്കുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.






