സന: സൗദി അറേബ്യയുടെ F-15 യുദ്ധവിമാനം വെടിവെച്ചിട്ടന്ന അവകാശവാദവുമായി യെമനിലെ ഹൂതി വിമതർ മാരിബ് പ്രവിശ്യയുടെ വ്യോമപരിധിയിൽ ശത്രുതാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സൗദി യുദ്ധവിമാനമാണ് തങ്ങൾ തകർത്തതെന്നാണ് ഹൂതികളുടെ അവകാശവാദം. പ്രാദേശികമായി നിർമിച്ച എയർ-ടു-എയർ മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീ പറഞ്ഞു.
“അല്ലാഹുവിന്റെ സഹായത്തോടെയും അനുഗ്രഹത്തോടെയും മാരിബ് പ്രവിശ്യയിലെ വ്യോമപരിധിയിൽ സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ശത്രുതാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സൗദി F-15 യുദ്ധവിമാനം വെടിവെച്ചിടുന്നതിൽ യെമൻ സായുധ സേന വിജയിച്ചു,” എന്നാണ് യഹ്യ സരീ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സൗദി അറേബ്യ 450 വ്യോമാക്രമണങ്ങൾ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
യുദ്ധവിമാനം തകർന്നുവീഴുന്നതും തുടർന്ന് പ്രദേശത്ത് കണ്ടെത്തിയ അവശിഷ്ടങ്ങളും ഉൾപ്പെടുന്ന നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും ഹൂതികൾ പുറത്തുവിട്ടു. ആദ്യം യുദ്ധവിമാനത്തെ ലക്ഷ്യമിടുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തുടർന്ന് രാത്രിയിലെ തീപിടിത്തത്തിന്റെയും ആകാശത്തേക്ക് ഉയരുന്ന പുകയുടെയും ദൃശ്യങ്ങൾ കാണാം. വിമാനം തകർന്നുവീണതിന് പിന്നാലെയുള്ള സംഭവങ്ങളുടേതാകാമെന്നാണ് വീഡിയോയിലെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
പിന്നീട് പകൽസമയത്ത് പാറക്കല്ലുകൾ നിറഞ്ഞ മരുഭൂമി പ്രദേശത്ത് ചിതറിക്കിടക്കുന്ന കറുത്തുപൊള്ളിയ ലോഹാവശിഷ്ടങ്ങളും വളഞ്ഞുതകർന്ന വിമാനഭാഗങ്ങളും വീഡിയോയിൽ കാണിക്കുന്നു. സൗദി വിമാനങ്ങളുമായി പൊരുത്തപ്പെടുന്ന അടയാളങ്ങളുള്ള വലിയ ലംബ വാൽഭാഗവും ദൃശ്യങ്ങളിലുണ്ട്. സൈനിക വേഷത്തിന്റെയും പരമ്പരാഗത യെമൻ വസ്ത്രങ്ങളുടെയും മിശ്രിതത്തിലുള്ള ആയുധധാരികളെയും അവശിഷ്ടങ്ങൾക്ക് സമീപം നിൽക്കുന്നതായി കാണാം.
ഹൂതി പോരാളികൾ പിക്കപ്പ് വാഹനങ്ങളിൽ മരുഭൂമിയിലൂടെ അതിവേഗം സഞ്ചരിക്കുന്നതും ഒരു ഘട്ടത്തിൽ മുന്നേറുന്ന വാഹനത്തിന് നേരെ വെടിയുതിർക്കുന്നതും വീഡിയോയിലുണ്ട്. “ശത്രുവിനെ മുറിച്ചുമാറ്റാനുള്ള ഒരു ഓപ്പറേഷൻ ഇപ്പോൾ നടത്തുകയാണ്, ദൈവം ഇച്ഛിച്ചാൽ,” എന്ന് ഒരു പോരാളി പറയുന്നതും കേൾക്കാം.
അതേസമയം, ബുധനാഴ്ച സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതികൾ ഇസ്ലാമിന്റെ വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ആരോപിച്ചു. മക്കയുടെ വ്യോമപരിധിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ സൗദി റോയൽ എയർ ഡിഫൻസ് ഫോഴ്സ് കണ്ടെത്തി തകർത്തുവെന്നാണ് സഖ്യസേനയുടെ വാദം.
“തീവ്രവാദ ഹൂതി മിലീഷ്യ വിക്ഷേപിച്ച ശത്രുതാപരമായ ഡ്രോൺ വിശുദ്ധ നഗരമായ മക്ക അൽ-മുകറമയുടെ നിരോധിത വ്യോമപരിധിയിൽ പ്രവേശിക്കുന്നതിന് മുമ്പ് സൗദി റോയൽ എയർ ഡിഫൻസ് ഫോഴ്സ് തടഞ്ഞ് നശിപ്പിച്ചു,” സഖ്യസേനയുടെ വക്താവ് തുർക്കി അൽ-മാലിക്കി എക്സിൽ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തെ തീവ്രവാദ പ്രവർത്തനം എന്ന് വിശേഷിപ്പിച്ച അൽ-മാലിക്കി, രണ്ട് വിശുദ്ധ പള്ളികളുടെയും തീർഥാടകരുടെയും സുരക്ഷ തങ്ങൾക്ക് ചുവന്ന രേഖയാണെന്നും വ്യക്തമാക്കി. മക്കയെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ രണ്ടാമത്തെ ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു. 2017 ജൂലൈയിൽ മക്ക ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച സംഭവവും അദ്ദേഹം പരാമർശിച്ചു.
എന്നാൽ മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന സൗദിയുടെ ആരോപണം ഹൂതികൾ നിഷേധിച്ചു. സൗദി ഭരണകൂടം ഉന്നയിച്ച ആരോപണം കെട്ടിച്ചമച്ചതും നുണകളുമാണെന്ന് ഹൂതികൾ പ്രതികരിച്ചു. യെമനിൽ നിന്ന് വിശുദ്ധ കേന്ദ്രങ്ങൾക്ക് യാതൊരു ഭീഷണിയുമില്ലെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം പശ്ചിമേഷ്യയിൽ തുടരുന്ന വ്യാപകമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് യെമനിലെ ഏറ്റുമുട്ടലുകളും രൂക്ഷമാകുന്നത്. ഹൂതികളുടെ പുതിയ ആക്രമണങ്ങളും അതിന് മറുപടിയായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തുന്ന വ്യോമാക്രമണങ്ങളും മേഖലയിൽ സംഘർഷത്തിന് പുതിയൊരു മുന്നണി കൂടി തുറന്നിരിക്കുകയാണ്. സൗദി F-15 തകർന്നുവെന്ന ഹൂതികളുടെ അവകാശവാദവും അതിന്റെ വീഡിയോയും സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതുപോലെ, മക്ക ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന സൗദിയുടെ ആരോപണം ഹൂതികൾ ശക്തമായി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
مشاهد نوعية لإسقاط طائرة مقاتلة سعودية من نوع F15 وحطامها في محافظة مأرب – 16 سبتمبر 2026م https://t.co/rk0suliePT
— الإعلام الحربي اليمني (@MMY1444) September 16, 2026




