ലഖ്നൗ: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിന്നാക്ക വിഭാഗത്തിൽപ്പെട്ട യുവാവിനെ തടഞ്ഞുവെച്ച് തലമൊട്ടയടിക്കുകയും ഗ്രാമത്തിലൂടെ നടത്തുകയും ചെയ്ത സംഭവത്തിൽ അച്ഛനും മകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ പഥകാപൂർ ഗ്രാമത്തിലാണ് സംഭവം. കേസിൽ പ്രദേശവാസികളായ രാജു (50), മകൻ രാജ് (27) എന്നിവരെ അസിവാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജൂലൈ 30-ന് രാജുവിന്റെ വീട്ടിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ കാണാതായിരുന്നു. അയൽവാസിയായ സോനു (30) ഫോൺ മോഷ്ടിച്ചതാണെന്ന് രാജുവും മകനും സംശയിച്ചു. തുടർന്ന് ലഖ്നൗവിലേക്ക് പോയ സോനുവിനെ കണ്ടെത്തുകയും ഗ്രാമത്തിലേക്ക് ബലമായി തിരികെ കൊണ്ടുവരികയുമായിരുന്നു.
പൊലീസിൽ വിവരമറിയിക്കുന്നതിന് പകരം പ്രതികൾ സോനുവിനെ ക്രൂരമായ പരസ്യ വിചാരണയ്ക്ക് വിധേയനാക്കി. മൂന്നാമതൊരാളുടെ സഹായത്തോടെ സോനുവിന്റെ തലമൊട്ടയടിച്ച ശേഷമാണ് ഗ്രാമവീഥികളിലൂടെ നടത്തിയത്.
വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മർദനം, തട്ടിക്കൊണ്ടുപോകൽ, അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. തലമൊട്ടയടിക്കാൻ സഹായിച്ച മൂന്നാമത്തെയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.






