ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ടുവെന്നു കരുതിയ സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി രണ്ടാമത്തെ പരിശോധനാ ഫലവും. പൈലറ്റിൽനിന്നു ശേഖരിച്ച സാംപിളിന്റെ രണ്ടാമത്തെ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനാ ഫലത്തിലും തെളിഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്കായി സാംപിളുകൾ അയച്ചതായി വ്യോമയാന മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. പൈലറ്റ് ഉപയോഗിച്ച ലഹരി വസ്തു കഞ്ചാവാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അതേസമയം ഈ മാസം 4 ന് തായ്‌ലൻഡിലെ ഫുക്കറ്റിൽനിന്ന് 137 യാത്രക്കാരുമായി ഡൽഹിയിലേക്കു പറന്ന എയർബസ് എ 320 വിമാനം ഒഡിഷയ്ക്കു സമീപമെത്തിയപ്പോൾ പൊടുന്നനെ 300 അടി താഴ്ചയിലേക്കു പതിക്കുകയായിരുന്നു. 17 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്.
137 യാത്രക്കാരെയും എട്ട് ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാരും പരുക്കേറ്റിരുന്നു. ഇതിൽ രണ്ട് ക്രൂ അംഗങ്ങൾക്ക് ഗുരുതര പരുക്കാണ് സംഭവിച്ചത്. ഇവരുടെ നട്ടെല്ലിനാണു പരുക്കുപറ്റിയത്. തുടർന്ന് വിമാനം ഡൽഹിയിൽ ഇറങ്ങിയ ശേഷം രണ്ട് പൈലറ്റുമാരെയും ലഹരി പരിശോധനയ്ക്കു വിധേയരാക്കി. ഇതിൽ ക്യാപ്റ്റന്റെ പരിശോധനാ ഫലമാണു പോസിറ്റീവായത്.




