നെയ്യാറ്റിൻകര: ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലിയുണ്ടായ വാക്കുതർക്കം 22കാരന്റെ കൊലപാതകത്തിൽ കലാശിച്ചു. കോട്ടുകാൽ കണ്ണറവിള സ്വദേശിയായ മനു (22) കൊല്ലപ്പെട്ട സംഭവത്തിൽ അയൽവാസികളായ അച്ഛനും രണ്ട് മക്കളും ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.
കേസിൽ മനുവിന്റെ അയൽവാസികളായ ബിജു, ബിജുവിൻ്റെ മക്കളായ അമ്പാടി, മിഥുൻ, 17 വയസുകാരനായ മറ്റൊരാൾ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം.
അമ്പാടിയും പ്രായപൂർത്തിയാകാത്ത മറ്റൊരാളും ചേർന്ന് അനധികൃത ബൈക്ക് റേസിംഗ് നടത്തുന്നതിനിടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. യാത്രയ്ക്കിടെ പെട്രോൾ തീർന്നതിനെ തുടർന്ന് മനുവിന്റെ വീടിന് സമീപത്താണ് ബൈക്ക് നിർത്തിയത്. തുടർന്ന് പെട്രോൾ നിറച്ച് ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ ഉയർന്ന ശബ്ദത്തെച്ചൊല്ലി മനു പ്രതിഷേധിക്കുകയായിരുന്നു.
ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നീട് അത് സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. പിന്നാലെ അമ്പാടിയും മറ്റ് പ്രതികളും ചേർന്ന് മനുവിനെ ആക്രമിച്ചതായാണ് പൊലീസ് പറയുന്നത്. ആക്രമണത്തിനിടെ മനുവിന് കുത്തേറ്റു ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മനുവിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് കാഞ്ഞിരമറ്റം പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


















































