ഭോപ്പാൽ: പൂനെ റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിന്റെ ക്രൂരമായ കൊലപാതകത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ മധ്യപ്രദേശിൽ പ്രവർത്തിക്കുന്ന ദന്തഡോക്ടറായ ഡോ. മുസ്കാൻ സോണിക്കെതിരെ കർശന നടപടി. സോണിയെ ഓൾ ഇന്ത്യ ഡെന്റൽ സ്റ്റുഡൻസ് ആൻഡ് സർജൻ അസോസിയേഷൻ മധ്യപ്രദേശ് ട്രഷറർ സ്ഥാനത്തുനിന്ന് നീക്കി. കൂടാതെ സംഘടനയിലെ അംഗത്വത്തിൽ നിന്ന് അഞ്ചു വർഷത്തേക്ക് വിലക്കുകയും ചെയ്തു.
ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച അപമാനകരമായ കുറിപ്പുകൾ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് കർശന നടപടി സ്വീകരിച്ചത്. ആരോഗ്യരംഗത്തെ പ്രവർത്തകർ പാലിക്കേണ്ട പ്രൊഫഷണൽ നൈതികതയുടെ ഗുരുതര ലംഘനമാണിതെന്ന് സംഘടന വിലയിരുത്തി. ഇത്തരത്തിലുള്ള അപകീർത്തികരമായ പരാമർശങ്ങൾ ഡോക്ടർമാരിൽ നിന്ന് പ്രതീക്ഷിക്കുന്ന സാമൂഹിക ഉത്തരവാദിത്വത്തെയും മാനദണ്ഡങ്ങളെയും തകർക്കുന്നതാണെന്നും അസോസിയേഷൻ വ്യക്തമാക്കി.
വീഡിയോയിൽ അഗർവാളിന്റെ രൂപത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തുകയും ഐ ഹേറ്റ് മെൻ ഹാഷ്ടാഗ് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ‘‘ആ പൂനെക്കാരന് മുടിയില്ലായിരുന്നു… ഇങ്ങനെയുള്ള നുണകൾ പറഞ്ഞാൽ നിങ്ങൾ തീർച്ചയായും മരിക്കും’’– വീഡിയോയിൽ സോണി പറഞ്ഞു. മാത്രമല്ല കേതൻ വധക്കേസിലെ മുഖ്യ പ്രതി സിയ ഗോയൽ ഉന്നയിച്ച പ്രതിരോധ വാദങ്ങളായിരുന്നു സോണിയുടെ പ്രസ്താവനകൾ. അഗർവാളിന് മുടികൊഴിച്ചിൽ ഉണ്ടായിരുന്നത് കാരണം വിവാഹ നിശ്ചയത്തിൽ താൻ അതൃപ്തയായിരുന്നു എന്നായിരുന്നു സിയയുടെ വാദം. എന്നാൽ വിവാഹ നിശ്ചയത്തിന് മുമ്പ് തന്നെ കേതന്റെ ചെറിയ തോതിലുള്ള മുടികൊഴിച്ചിൽ ഗോയൽ കുടുംബത്തെ പൂർണ്ണമായി അറിയിച്ചിരുന്നതായി അഗർവാളിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.
അതേസമയം സിയയെ അനുകൂലിച്ച് ഡോ. സോണിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതോടെ വിവാദം വേഗത്തിൽ വ്യാപിച്ചു. ഒരു ക്രൂര കൊലപാതകത്തെ ലഘൂകരിച്ച് അവതരിപ്പിച്ചതാണ് പ്രധാന വിമർശനത്തിന് ഇടയായത്. ഇതിനെത്തുടർന്ന് AIDSA അടിയന്തര യോഗം ചേർന്ന് ഭരണനടപടികൾ സ്വീകരിക്കുകയും, ഔദ്യോഗിക പ്രസ്താവനയിലൂടെ അവരെ സസ്‌പെൻഡ് ചെയ്യുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. അവരുടെ പരാമർശങ്ങൾ അപമാനകരവും അസ്വീകാര്യവുമായതും ആരോഗ്യരംഗത്തിന്റെ ചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
സംഭവം വിവാദം രൂക്ഷമായതോടെ ഡോ. സോണി വിവാദ പോസ്റ്റ് നീക്കം ചെയ്ത് പൊതുവായി മാപ്പ് ചോദിച്ചു. തന്റെ വാക്കുകൾ തെറ്റായി വിലയിരുത്തപ്പെട്ടതാണെന്നും ആരെയും വേദനിപ്പിക്കാനുള്ള ഉദ്ദേശമില്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി. എന്നിരുന്നാലും, യാഥാർത്ഥ്യ സംഭവങ്ങളെ സംബന്ധിച്ചിടത്തോളം സോഷ്യൽ മീഡിയയിൽ ഉത്തരവാദിത്വം പാലിക്കേണ്ടത് അനിവാര്യമാണെന്ന നിലപാടിൽ പ്രൊഫഷണൽ വൃത്തങ്ങൾ ഉറച്ചു നിൽക്കുകയാണ്.
പൂനെയിലെ റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിനെ പ്രതിശ്രുത വധു സിയയും കാമുകൻ ചേതനും ചേർന്നു കൊലപ്പെടുത്തുകായിരുന്നു. സാമ്പത്തിക തർക്കങ്ങൾ, ബ്ലാക്ക്മെയിൽ ആരോപണങ്ങൾ, വ്യക്തിപരമായ വൈരാഗ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വശങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞതോടെ കേസ് രാജ്യവ്യാപക ശ്രദ്ധ നേടുകയായിരുന്നു.
പൂനെ ക്രൈം ബ്രാഞ്ചിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ വിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ, കോൾ ഡാറ്റ റെക്കോർഡുകൾ എന്നിവ പരിശോധിച്ച് പ്രധാന പ്രതിയായ സിയയുടെ പങ്ക് കൂടുതൽ വ്യക്തമായി തെളിയിക്കാൻ ശ്രമം തുടരുകയാണ്. ഈ കേസിനെ ചുറ്റിപ്പറ്റിയുള്ള ജനങ്ങളുടെ ആവേശവും ആശങ്കയും ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശങ്ങൾ ശക്തമായ പ്രതിഷേധത്തിന് കാരണമായത്.


















































