തിരുവനന്തപുരം: കെപിസിസി പ്രസിഡന്റാവാനുള്ള ആഗ്രഹം ആവര്‍ത്തിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. ജാതി സമവാക്യങ്ങൾ നോക്കി പ്രസിഡന്റുമാരെ വെച്ച് പാർട്ടി ഒരു പരുവമായി. തനിക്ക് ജാതി സപ്പോർട്ട് ആവശ്യമില്ല. പ്രവർത്തന പാരമ്പര്യം വെച്ചാണ് കെ.പി.സി.സി പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കാൻ ആവശ്യപ്പെടുന്നത്. പി.ആർ വർക്ക് നടത്താനോ ഫെക്ക് ഐ.ഡികൾ ഉണ്ടാക്കാനോ കൈയിൽ ആളില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
സർക്കാറിനെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ പാർട്ടിയുടെ തലപ്പത്ത് ശക്തനായ നേതാവ് വേണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. അതേസമയം, കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിനായി അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ ഹൈക്കമാൻഡിന് കത്തയച്ചു. ജാതിമത സമവാക്യങ്ങൾ കണക്കിലെടുക്കാതെ കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി നേരത്തെ മോശം പരിഗണനയാണ് നൽകിയത്. പ്രവർത്തന പാരമ്പര്യം പരിശോധിച്ചാൽ മുൻതൂക്കം തനിക്കാണെന്നും ഉണ്ണിത്താൻ ഹൈക്കമാൻഡിന് അയച്ച കത്തിൽ പറയുന്നു. നിലവിലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയായതോടെയാണ് പദവി ലക്ഷ്യമിട്ട് എം.പിമാരും മുതിർന്ന നേതാക്കളും നീക്കം സജീവമാക്കിയത്. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴക്കൻ, വി.എസ്. ശിവകുമാർ ഉൾപ്പെടെ അധ്യക്ഷ സ്ഥാനത്തിനായി ഇത്തവണ രംഗത്തുണ്ട്. കെ.പി.സി.സി, ഡി.സി.സി അധ്യക്ഷന്മാരെ തീരുമാനിക്കാൻ നിരീക്ഷകർ എത്തുമെന്നും സൂചന ലഭിക്കുന്നുണ്ട്.

















































