ലഖ്‌നൗ: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ മകളെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെ കർശന നടപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തെ പരസ്യമായി അപലപിച്ച മുഖ്യമന്ത്രി, പെൺമക്കൾക്കെതിരായ മോശം പരാമർശങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.
ഉത്തർപ്രദേശിലെ അസംഗഢിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് യോഗി ആദിത്യനാഥ് വിഷയത്തിൽ പ്രതികരിച്ചത്. അഖിലേഷ് യാദവിന്റെ മകളെ ലക്ഷ്യമിട്ട് വ്യാജ ചിത്രങ്ങളും അപകീർത്തികരമായ പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി ഉയർന്നതോടെയാണ് നടപടി.
സമാജ്‌വാദി പാർട്ടി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാൺപൂർ പൊലീസ് കമ്മിഷണറേറ്റിന്റെ സൈബർ സെൽ മൂന്ന് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ പ്രചരിച്ച ചിത്രം മോർഫ് ചെയ്തതാണെന്നും അതിനൊപ്പമുള്ള അവകാശവാദങ്ങൾ വ്യാജവും മനഃപൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമവുമാണെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
“പെൺമക്കൾ ആരുടേതായാലും അവർ നമ്മുടെ സമൂഹത്തിന്റെ മക്കളാണ്. ഒരു ഗ്രാമത്തിലെ പെൺകുട്ടിയെ എല്ലാവരുടെയും മകളും സഹോദരിയുമായി കാണുന്ന സംസ്കാരത്തിലാണ് നമ്മൾ വളർന്നത്. ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ല,” എന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, അഖിലേഷ് യാദവിനും യോഗി ആദിത്യനാഥ് ഉപദേശം നൽകി. സ്വന്തം പാർട്ടി പ്രവർത്തകരും അനുയായികളും പൊതുരംഗത്ത് ഭാഷാപരമായ മര്യാദയും അച്ചടക്കവും പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
“മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുമ്പ് സ്വന്തം പ്രവർത്തകരെ നിയന്ത്രിക്കണം. അവർക്ക് കാര്യങ്ങൾ മനസ്സിലാകുന്നില്ലെങ്കിൽ അവരെ ഞങ്ങൾക്ക് വിട്ടുതരൂ, നിയമം എന്താണെന്ന് ഞങ്ങൾ പഠിപ്പിച്ചുതരാം,” എന്ന് യോഗി പരിഹാസരൂപേണ പറഞ്ഞു.
സംഭവം ഉത്തർപ്രദേശിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. സൈബർ ഇടങ്ങളിലെ വ്യക്തിഹത്യാ ശ്രമങ്ങൾക്കും സ്ത്രീകൾക്കെതിരായ ഓൺലൈൻ അധിക്ഷേപങ്ങൾക്കും എതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ഇതോടെ വീണ്ടും ഉയർന്നിരിക്കുകയാണ്.














































