വാഷിങ്ടൺ/ ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾക്ക് വിരാമമിടുന്ന സമാധാന കരാർ ഉടൻ ഒപ്പിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര ശ്രദ്ധ വീണ്ടും പശ്ചിമേഷ്യയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ശനിയാഴ്ച ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ, കരാർ ഞായറാഴ്ച ഒപ്പിടാൻ നിശ്ചയിച്ചിരിക്കുന്നതായും, അതിന് പിന്നാലെ തന്നെ ഹോർമൂസ് എല്ലാ രാജ്യങ്ങൾക്കും തുറന്നുകൊടുക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ആഗോള എണ്ണവിതരണത്തിൽ നിർണായകമായ ഈ കടലിടുക്ക് തുറക്കുന്നതിലൂടെ മേഖലയിലെ സാമ്പത്തികവും സുരക്ഷാ സാഹചര്യങ്ങളും സ്ഥിരതയിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ.
മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ നടപ്പാക്കിയ സംയുക്ത സമഗ്ര കർമ്മ പദ്ധതി (JCPOA) കരാറിനെ ട്രംപ് ശക്തമായി വിമർശിച്ച ട്രംപ്, അതിലൂടെ ഇറാൻ ആണവായുധ ശേഷിയിലേക്ക് വേഗത്തിൽ നീങ്ങിയേനെയെന്നും ആരോപിച്ചു. തന്റെ പുതിയ കരാർ “ആണവായുധങ്ങളിലേക്കുള്ള എല്ലാ വഴികളും അടയ്ക്കുന്ന ശക്തമായ പ്രതിരോധ മതിൽ” ആണെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, ഈ കരാറിന് ശേഷം ഇറാൻ ആണവായുധം വികസിപ്പിക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്നും, അമേരിക്ക- ഇറാൻ ബന്ധം മുൻകാലത്തേക്കാൾ മെച്ചപ്പെട്ടതാണെന്നും ട്രംപ് പറഞ്ഞു.
ഇതിനൊപ്പം, ഇറാന്റെ സമ്പുഷ്ടമായ യുറേനിയം ശേഖരം അമേരിക്ക ഏറ്റെടുത്ത് നശിപ്പിക്കുമെന്ന നിർദ്ദേശവും ട്രംപ് മുന്നോട്ടുവച്ചു. ആവശ്യമായ സമയത്ത് ഈ ശേഖരം പിടിച്ചെടുത്ത് ഇറാനിലോ അമേരിക്കയിലോ വെച്ച് “ഡൗൺബ്ലെൻഡ് ചെയ്ത്” നശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കരാർ നടപ്പാക്കുന്നതിൽ വീഴ്ചവന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി.
ട്രംപ് കുറിച്ചത് ഇങ്ങനെ- “ഇറാനുമായുള്ള ബരാക് ഹുസൈൻ ഒബാമയുടെ കരാറായ ജെസിപിഒഎ, ആണവായുധത്തിലേക്കുള്ള എളുപ്പവും മനോഹരവും സുഗമവുമായ ഒരു പാതയായിരുന്നു, ആറ് വർഷം മുമ്പ് ഇറാൻ ഇത് സ്വന്തമാക്കുമായിരുന്നു, വളരെക്കാലം മുമ്പുതന്നെ ഇത് ഉപയോഗിക്കുമായിരുന്നു. ഇറാനുമായുള്ള എന്റെ കരാർ കൃത്യമായ വിപരീതമാണ്, ആണവായുധം വേണ്ട എന്ന മതിൽ! വാസ്തവത്തിൽ, വാങ്ങൽ, വികസനം അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള സംഭരണത്തിലൂടെ അവർക്ക് ഇനി ഒരു ആണവായുധം ആവശ്യമില്ല, അവർക്ക് അത് ഉണ്ടായിരിക്കുകയുമില്ല. കരാർ നാളെ ഒപ്പുവെക്കാൻ തീരുമാനിച്ചിരിക്കുന്നു, അത് ഒപ്പിട്ട ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് എല്ലാവർക്കും തുറന്നിരിക്കുന്നു.
മുൻ ഭരണകൂടങ്ങൾക്കുണ്ടായിരുന്നതിനേക്കാൾ വളരെ വ്യത്യസ്തവും മികച്ചതുമാണ് ഇറാനുമായുള്ള നമ്മുടെ ബന്ധം. ഒബാമയുടെ നൂറുകണക്കിന് ബില്യൺ ഡോളർ പേയ്‌മെന്റുകളിൽ നിന്ന് വ്യത്യസ്തമായി, 1.7 ബില്യൺ ഡോളർ പച്ച, തണുത്ത പണമായി ഉൾപ്പെടെ, ഒരു പണവും അവർക്ക് കൈമാറില്ല. ഉചിതമായ സമയത്ത്, എല്ലാം ശാന്തമാകുമ്പോൾ, നമ്മൾ അകത്തു കടന്ന്, ശക്തമായ ഗ്രാനൈറ്റ് പർവതങ്ങൾക്കടിയിൽ കുഴിച്ചിട്ടിരിക്കുന്ന ന്യൂക്ലിയർ പൊടി പുറത്തെടുക്കും, നമ്മുടെ മനോഹരമായ B-2 ബോംബർമാരുടെയും അവരുടെ മിടുക്കരായ പൈലറ്റുമാരുടെയും സഹായത്തോടെ, ഇറാനിലോ അമേരിക്കയിലോ ആകട്ടെ, അതിനെ തകർക്കുകയും നശിപ്പിക്കുകയും ചെയ്യും. ഭാവിയിൽ ഇറാനുമായും മുഴുവൻ മിഡിൽ ഈസ്റ്റുമായും സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ പ്രക്രിയയെല്ലാം വേഗത്തിലും, എളുപ്പത്തിലും, സുഗമമായും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ, നമുക്ക് ആത്യന്തിക ബദൽ ഉണ്ട്, ഇനി ഒരിക്കലും ഉപയോഗിക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നു! ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി”!!!
അതേസമയം, ട്രംപിന്റെ ഈ അവകാശവാദങ്ങൾക്കെതിരെ ഇറാൻ രംഗത്തെത്തി. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി, യുഎസുമായി ബന്ധപ്പെട്ട ഇസ്‌ലാമാബാദ് മെമ്മോറാണ്ടം ഞായറാഴ്ച ഒപ്പിടില്ലെന്ന് വ്യക്തമാക്കി. കരാർ അടുത്ത ദിവസങ്ങളിൽ ഒപ്പിടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും, തീയതി സംബന്ധിച്ച് വ്യക്തതയില്ലെന്നും, മറുവശത്തുള്ള അനിശ്ചിതത്വം കാരണം ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപ് ഉറച്ച നിലപാട് പ്രകടിപ്പിക്കുമ്പോഴും ഇറാന്റെ നിഷേധം മുന്നിൽ നിൽക്കുന്നതിനാൽ, ഈ സമാധാന കരാർ യാഥാർത്ഥ്യമാകുമോ എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. വരാനിരിക്കുന്ന ദിവസങ്ങളിൽ നടക്കുന്ന നയതന്ത്ര നീക്കങ്ങളാണ് മിഡിൽ ഈസ്റ്റിലെ ഭാവി സുരക്ഷാ സാഹചര്യത്തെ നിർണ്ണയിക്കുക.
















































