കഴിഞ്ഞ ദിവസം കേരള നിയമസഭയിൽ നടന്ന ലോകമഹായുദ്ധത്തെക്കുറിച്ച് ഒന്ന് നോക്കിയാലോ… സാധാരണ പ്രാദേശിക രാഷ്ട്രീയവും ചിലപ്പോഴൊക്കെ ദേശീയ രാഷ്ട്രീയവും പരമാവധി മിഡ്ഡിൽ ഈസ്റ്റിലെ സംഭവങ്ങളുമൊക്കെയാണ് കേരള നിയമസഭയിലെ പരാമർശങ്ങളായി വരാറുള്ളതെങ്കിൽ ഇത്തവണ നയപ്രഖ്യാപന ചർച്ചയിൽ അതൊക്കെ കടന്ന് രണ്ടാം ലോകമഹായുദ്ധവും ഹിറ്റ്ലറും സ്റ്റാലിനും ഒക്കെയാണ് മാറ്റുരച്ചത്.
മുഖ്യമന്ത്രി വി ഡി സതീശനാണ് 1939 ൽ അന്നത്തെ ജർമ്മനിയും റഷ്യയും തമ്മിലുണ്ടാക്കിയ സമാധാന കരാർ എടുത്തിട്ട് ഹിറ്റ്ലറും സ്റ്റാലിനും തമ്മിൽ ഉടമ്പടി ഉണ്ടായിരുന്നുവെന്ന് വെടി പൊട്ടിച്ചത്. അതിലൂടെ സ്റ്റാലിൻ പ്രതിനിധാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും ഹിറ്റ്ലർ മുന്നോട്ട് വച്ച് വംശഹത്യയിലൂന്നിയ നാസിസവും ഒരേ സഖ്യമായി വർത്തിച്ചവരാണെന്ന് സ്ഥാപിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ മറുപടിയുമായി എഴുന്നേറ്റ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതിരോധം തീർത്തും ദുർബലമായിരുന്നു. അക്കാലത്ത് സോവിയറ്റ് യൂണിയൻ പ്രാരംഭ ഘട്ടത്തിലായിരുന്നുവെന്നും ജർമ്മനിയെ എതിർക്കാൻ തക്ക ശക്തരല്ലായിരുന്നുവെന്നും അതുകൊണ്ടാണ് ആദ്യം ഒരു സന്ധി ഉണ്ടാക്കി ആ സമയം കൊണ്ട് ശക്തി ആർജിച്ച ശേഷം പിന്നീടുള്ള യുദ്ധത്തിൽ തോൽപിച്ചതെന്നും ഒക്കെയാണ് പിണറായി പറയാൻ ശ്രമിച്ചതെങ്കിലും വസ്തുതാപരമായും യുക്തിപരമായും ഒരുപാട് ദുർബലമായിരുന്നു ആ വാദവും വ്യാഖ്യാനവും.
വിഡി സതീശനെപോലെയുള്ള ഒരാൾ ഇത്തരം ദുർബലമായ പ്രതിവാദങ്ങൾ കിട്ടിയാൽ പിന്നെ അടിച്ചു തകർക്കലാണ് പതിവ്. പണ്ട് ലോട്ടറി ഡിബേറ്റിൽ തോമസ് ഐസക്കിനെ മലർത്തിയടിച്ചതെല്ലാം അത്തരം അവസരങ്ങളുടെ കൃത്യമായ എക്സിക്യൂഷനിലൂടെയായിരുന്നു. ഇത്തവണയും മാറ്റമൊന്നും ഉണ്ടായില്ല. സതീശൻ പിണറായി വിജയന്റെ വാദത്തെ വലിച്ചുകീറി ഭിത്തിയിലൊട്ടിച്ചു. കൂടെ ബോണസായി 1948 ലെ കൽക്കട്ടാ തിസീസ് എടുത്തിട്ടതോടെ സിപിഎമ്മിന്റെ സകല പ്രതിരോധവും പൊളിഞ്ഞ് അക്ഷരാർത്ഥത്തിൽ വിവസ്ത്രരായി നിൽക്കുന്ന അവസ്ഥയായി.
എന്നാൽ സത്യത്തിൽ നിയമസഭയിൽ കണ്ടത് സതീശൻ പ്രതിപക്ഷത്തെ തേച്ചൊട്ടിച്ചതാണെങ്കിലും അതിന് പിന്നിൽ നിയമസഭയിൽ ഉന്നയിക്കാതെ പോയ ചില വസ്തുതകളും ഉണ്ട്. അത് ഉന്നയിക്കാൻ മാത്രം ചരിത്രബോധമുള്ളവർ ഇത്തവണ ഇടതു നിരയിൽ ഇല്ല എന്നതാണ് അടുത്ത 5 വർഷം സിപിഎം നേരിടാൻ പോകുന്ന പ്രധാന പ്രതിസന്ധി. പ്രത്യേകിച്ചും സ്പീക്കർ സ്ഥാനം മറുപക്ഷത്താണെന്നിരിക്കെ. എന്താണ് സതീശന്റെ വാദങ്ങൾക്ക് മറുവാദമായി ഉയരേണ്ടിയിരുന്നത് എന്ന് നമുക്കൊന്ന് നോക്കാം.
പിണറായി വിജയൻ പറഞ്ഞ പോലെ ഒരു അടവ് നയമായിരുന്നില്ല 1939 ലെ മെളോട്ടോവ് – റിബ്ബൻട്രോപ് പാക്റ്റ്. അത് കിഴക്കൻ യൂറോപ്പിൽ തങ്ങളുടെ അധിനിവേശം ഉറപ്പിക്കാനും അവിടേക്ക് ജർമ്മനിയുടെ കടന്നുകയറ്റ ഭീഷണി ഒഴിവാക്കാനുമായി ചെയ്ത തന്ത്രപരമായ ഒരു സൈനിക ഉടമ്പടിയായിരുന്നു അത്. തിരിച്ച് ജർമനിക്കും പോളണ്ട് അധിനിവേശത്തിനുള്ള സഹായം ആയി ആ ഉടമ്പടി. എന്നാൽ ആ ഉടമ്പടിയുടെ മാത്രം പിൻബലത്തിൽ സ്റ്റാലിൻ ഹിറ്റ്ലറുടെ നയങ്ങളെ അംഗീകരിച്ചുവെന്നോ പിന്തുണച്ചുവെന്നോ ഉള്ള വിഡി സതീശന്റെ വ്യാഖ്യാനം ശരിയല്ല എന്നതാണ് ചരിത്രസത്യം.
1945 ൽ ജർമ്മനിയുടെ പതനത്തിലേക്കും ഹിറ്റ്ലറുടെ ആത്മഹത്യയിലേക്കും നയിച്ച സംഭവങ്ങളുടെ പ്രധാന പങ്ക് റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റത്തിനായിരുന്നു. ഫ്രാൻസും ബ്രിട്ടനും പോലും ജർമ്മനിയുടെ മുന്നിൽ കീഴടങ്ങിയപ്പോൾ തങ്ങളെ ആക്രമിക്കാനെത്തിയ ജർമ്മൻ പടയെ നേർക്കു നിന്ന് തടയുകയും പിന്നീട് തിരികെ ആക്രമിച്ച് ജർമ്മനിയുടെ തലസ്ഥാനം വരെ കീഴടക്കുകയും ചെയ്ത സ്റ്റാലിനെ ഏത് കാഴ്ചപ്പാടിലൂടെ നോക്കിയാലും ഹിറ്റ്ലറുമായി സന്ധിചെയ്ത ആളെന്ന വിശേഷണമല്ല, പകരം ഹിറ്റ്ലറെയും നാസിസത്തേയും ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കിയ നേതൃത്വം എന്ന വിശേഷണം തന്നെയാണ് ചേരുന്നത്. റഷ്യയുമായുള്ള പോരാട്ടം കനത്തതോടെ യൂറോപ്പിലെ മറ്റു ഭാഗങ്ങളിലെ സൈനികരെ റഷ്യൻ യുദ്ധമുഖത്തേക്ക് പിൻവലിക്കേണ്ടി വന്നതോടെയാണ് ബ്രിട്ടനും ഫ്രാൻസും ഉൾപ്പെട്ട സഖ്യകക്ഷികൾക്ക് ഒന്ന് ശ്വാസം വിടാനായതും പതിയെ നഷ്ടമായ പ്രദേശങ്ങൾ തിരികെ പിടിക്കാനായതും. അതിനിടയിൽ കരയുദ്ധ തന്ത്രങ്ങളിൽ അഗ്രഗണ്യനായിരുന്ന ഡെസർട്ട് ഫോക്സ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ജർമ്മനിയുടെ ഫീൽഡ് മാർഷൽ ഇർവിൻ റോമലിനെ തന്നെ വധിക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ച് ഹിറ്റ്ലർ വധിച്ചത് ജർമ്മൻ സൈന്യത്തിന്റെ നട്ടെല്ലൊടിക്കുകയും ചെയ്തിരുന്നു.
എന്തായാലും ഇതാണ് ചരിത്രത്തിൽ സംഭവിച്ചത്. കേവലം ഒരു സൈനിക ഉടമ്പടിയുടെ പേരിൽ ഹിറ്റ്ലറും സ്റ്റാലിനും സമൻമാരെന്ന വ്യാഖ്യാനിക്കാൻ സതീശനായത് നിയമസഭയിൽ കൃത്യമായ ഘണ്ഡിക്കാൻ കഴിവുള്ള പ്രതിപക്ഷ നിരയിലെ വാദങ്ങളുടെ അപര്യാപ്തത ഒന്നു കൊണ്ട് മാത്രമായിരുന്നു. ഇനി ഇതിനൊപ്പം സതീശന്റെ വാദങ്ങളുടെ മുനയൊടിക്കാൻ ഉന്നയിക്കാവുന്ന ഒരുപാട് വാദങ്ങൾ ഇടതുപക്ഷത്തിനുണ്ടായിരുന്നു. അതിൽ പ്രധാനം കോൺഗ്രസിന്റെ പ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു സമാന സ്വഭാവമുള്ള ഉടമ്പടി ചൈനയുമായി ഉണ്ടാക്കിയതാണ്. മാവോ സെതുങിന്റെ നേതൃത്വത്തിൽ ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയും വംശഹത്യയും നടമാടുന്നതിനിടയിലാണ് നെഹ്റു അന്നത്തെ ചൈനീസ് പ്രീമിയറായ ചൗ എൻ ലായുമായി പഞ്ചശീല തത്വ കരാറിൽ ഏർപെട്ടത്.
എന്തായിരുന്നു ഈ പഞ്ചശീല കരാറിലെ ഉള്ളടക്കം. 1. പരസ്പരം ഒരു രാജ്യത്തിന്റെയും പ്രദേശ സമഗ്രതയും പരമാധികാരവും ബഹുമാനിക്കുക
2. പരസ്പരം ആക്രമണം ചെയ്യാതിരിക്കുക 3. ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ മറ്റൊന്ന് ഇടപെടാതിരിക്കുക 4 സമത്വവും പരസ്പര ലാഭത്തിനായുള്ള സഹകരണവും 5 സമാധാനപൂർവകമായ സഹവർത്തിത്വം
ഇതൊക്കെയായിരുന്നു ആ അഞ്ച് തത്വങ്ങൾ.
ഇനി മെളോട്ടോവ് – റിബ്ബൻട്രോപ് പാക്റ്റിലെ തത്വങ്ങൾ ഒന്ന് നോക്കിയാലോ.
1 ആക്രമണരഹിതം – രണ്ട് രാജ്യങ്ങളും പരസ്പരം ആക്രമിക്കില്ല, യുദ്ധം ചെയ്യില്ല, അല്ലെങ്കിൽ മറ്റ് ശക്തികളോടൊപ്പം ചേർന്ന് ആക്രമിക്കില്ല.
2. ന്യൂട്രാലിറ്റി: ഒരു രാജ്യം മൂന്നാമതൊരു ശക്തിയുമായി യുദ്ധത്തിലേർപ്പെട്ടാൽ, മറ്റൊന്ന് അതിന് യാതൊരു സഹായവും നൽകരുത്.
3. കൂടിയാലോചന: പൊതു താൽപ്പര്യങ്ങളുള്ള പ്രശ്നങ്ങളിൽ പരസ്പരം കൂടിയാലോചിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുക.
4 മറ്റ് സഖ്യങ്ങളിൽ പങ്കെടുക്കരുത്: ഒരു രാജ്യത്തിന് എതിരായ (നേരിട്ടോ പരോക്ഷമായോ) ഏതൊരു സഖ്യത്തിലും പങ്കെടുക്കരുത്.
5 കാലാവധി: 10 വർഷത്തേക്ക് (ആവശ്യമെങ്കിൽ അഞ്ച് വർഷം കൂടി നീട്ടാം).
പരിശോധിച്ചാൽ സ്റ്റാലിൻ – ഹിറ്റ്ലർ ഉടമ്പടി പോലെ തന്നെയായിരുന്നു ഇന്ത്യ – ചൈന കരാറും. ഇനി ഈ കരാറിന്റെ അവസാനങ്ങൾ എങ്ങനെയായിരുന്നു എന്ന് ഒന്ന് നോക്കിയാലോ, ഹിറ്റ്ലർ റഷ്യയെ ആക്രമിച്ചതോടെയാണ് 1939 ലെ കരാർ റദ്ദായതെങ്കിൽ 1959 ൽ ചൈനീസ് ഭരണകൂടത്തിന്റെ എതിർപ്പ് വകവക്കാതെ ദലൈ ലാമക്ക് ഇന്ത്യയിൽ രാഷ്ട്രീയ അഭയം നൽകുകയും അതു കൂടാതെ ഹിമാചൽ പ്രദേശിലെ ധർമസ്ഥലയിൽ വച്ച് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ ഓഫീസ് സ്ഥാപിക്കുകയും ചെയ്തതോടെയാണ് 1954 ലെ കരാറിൽ കല്ലുകടി തുടങ്ങിയത്. പഞ്ചശീല തത്വത്തിന്റെ ഒന്നാമത്തെ തത്വം തന്നെ നെഹ്റു ലംഘിച്ചുവെന്ന് ചൈന ആരോപിച്ചു. ടിബറ്റ് ചൈനയുടെ ഭാഗമായിരിക്കെ അവിടത്തെ പൊളിറ്റിക്കൽ നേതാവിന് അഭയം നൽകിയത് യാതൊരുതരത്തിലും അംഗീകരിക്കാനാവില്ല എന്ന് ചൈന പ്രഖ്യാപിച്ചു. തുടർന്ന് ടിബറ്റിന്റെ ഭാഗമെന്ന് ചൈനയും കാശ്മീരിന്റെ ഭാഗമെന്ന് ഇന്ത്യയും പ്രഖ്യാപിച്ച അക്സായ് ചിൻ ചൈന യുദ്ധത്തിലൂടെ പിടിച്ചെടുക്കുകയും അരുണാചൽ പ്രദേശിന്റെ പല ഭാഗങ്ങളും കൈവശപ്പെടുത്തുകയും ചെയ്തു.
നമുക്ക് വീണ്ടും ആദ്യത്തെ വിഷയത്തിലേക്ക് തന്നെ വരാം. കേവലം ഒരു സൈനിക ഉടമ്പടിയുടെ പേരിൽ ഹിറ്റ്ലറുടെ വംശഹത്യക്ക് സ്റ്റാലിന് പങ്ക് പറയാമെങ്കിൽ മാവോയുടെ നേതൃത്വത്തിൽ നടന്ന കൂട്ടക്കൊലകൾക്ക് പഞ്ചശീല തത്വങ്ങളിലൂടെ നെഹ്റുവിനും പങ്ക് പറയേണ്ടി വരും. നെഹ്രുവിയൻ ലെഫ്റ്റ് എന്ന് പറയുന്ന സതീശന്റെ വാദങ്ങൾക്ക് മറുവാദമുയർത്താവുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടും നിശബ്ദമാകേണ്ടി വന്ന പ്രതിപക്ഷ നിരയുടെ ദയനീയത അടുത്ത അഞ്ച് വർഷത്തേക്കുള്ള സൂചനയാണെങ്കിൽ ഇത്തരം വിഷയങ്ങൾ ഇനിയും ഒരുപാട് സഭയിൽ ഉയർന്നുവരാനിടയുണ്ട്.















































