മലപ്പുറം: പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവന്ന ലഹരിക്കേസ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. 19 ഗ്രാം എംഡിഎംഎ കൈവശം വച്ച കേസിൽ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലം സ്വദേശിയായ അമീറാണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. പ്രതിയെ കഴിഞ്ഞ ദിവസം വൈകിട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് നടപടികൾ പൂർത്തിയാക്കി പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്.
ജയിലിലെത്തുന്നതിന് മുമ്പ് പ്രതിക്ക് ഭക്ഷണം നൽകുന്നതിനായി പോലീസ് സംഘം സമീപത്തെ ഒരു ഹോട്ടലിൽ നിർത്തിയിരുന്നു. ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കുന്നതിനായി ഒരു കൈയിലെ വിലങ്ങ് അഴിച്ചുനൽകിയതായാണ് വിവരം. ഈ അവസരം മുതലെടുത്ത പ്രതി പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രതിയുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ച പോലീസ് പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
രക്ഷപ്പെട്ട അമീർ ലഹരിമരുന്ന് കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്തുന്നതിനായി വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും സമീപ ജില്ലകളിലേക്കും വിവരം കൈമാറിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.















































