തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്. വയനാട് ജില്ലയിലെ കോളിയാടി സ്‌കൂളിലെ ഒമ്പത് വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചു. നാല്പതിലധികം പേർ രോഗ ലക്ഷണങ്ങളുമായി ആശുപര്തികളിൽ തുടരുകയാണ്. അതിനു പിന്നാലെ തിരുവനന്തപുരത്തും ആറുപേർക്ക് രോഗബാധ കണ്ടെത്തി. തോന്നയ്ക്കൽ, ചാക്ക മേഖലകളിലുള്ളവർക്കാണ് രോഗബാധ. കൊല്ലം ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ടു പേർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വയനാട്ടിൽ രോഗബാധിതരായ വിദ്യാർഥികൾ ചികിത്സയിലാണ്. സ്‌കൂൾ പരിസരത്തും സമീപ പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകൾ, ഭക്ഷ്യസുരക്ഷ, ശുചിത്വ സാഹചര്യങ്ങൾ എന്നിവ പരിശോധിച്ചുവരികയാണ്.
തിരുവനന്തപുരത്ത് സ്ഥിരീകരിച്ച കേസുകളിലും ആരോഗ്യപ്രവർത്തകർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി സമ്പർക്കപ്പട്ടിക തയ്യാറാക്കുകയും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.
ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ഷിഗെല്ലോസിസ്. മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ രോഗം പകരാം. വയറിളക്കം, പനി, വയറുവേദന, ഛർദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ശുചിത്വമുള്ള ഭക്ഷണം ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ തേടാതെ ഉടൻ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.















































