കൊച്ചി: ചെറിയൊരു വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ തന്നെ ഒരു സ്ത്രീ അടിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ഗായിക അഞ്ജു ജോസഫ്. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. ആ സ്ത്രീയുടെ സ്കൂട്ടറിൽ തന്റെ വാഹനം തട്ടിയതിന്റെ പേരിൽ മുഖത്ത് അടിക്കുകയായിരുവെന്നാണ് അഞ്ജു പറയുന്നത്.
‘കാക്കനാടുവച്ച് ഞാൻ ഓടിച്ച കാർ ഒരു സ്കൂട്ടറിൽ തട്ടി. വളരെ ചെറിയൊരു അപകടമായിരുന്നു. അവർ സ്കൂട്ടറിൽ നിന്ന് വീണൊന്നുമില്ല, ചെറുതായൊന്ന് മുന്നോട്ട് ആഞ്ഞു. ഞാൻ തെറാപ്പിസ്റ്റിന്റെ അടുത്തുനിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിവരികയായിരുന്നു. ഈ വരവിനിടെയാണ് അപകടം. ഞാൻ കാറിൽ നിന്ന് ഇറങ്ങി, അവരോട് സോറി പറഞ്ഞു. ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു എന്ന് പറഞ്ഞു. എനിക്കറിയില്ല, പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്. ഞാൻ മൊത്തത്തിൽ തകർന്ന് നിൽക്കുകയായിരുന്നു ആ സമയത്ത്. അഞ്ച് മണിക്കൂറോളം എന്റെ തെറാപ്പിസ്റ്റിന്റെ അടുത്ത് നിന്ന് കരഞ്ഞിട്ടാണ് വരുന്നത്. എന്തെങ്കിലും കഴിക്കണം എന്ന ചിന്തയിലാണ് പോകുന്നത്. അതിനിടെയാണ് ഇങ്ങനെ സംഭവിക്കുന്നത്.
അടിച്ചുകഴിഞ്ഞപ്പോൾ പുള്ളിക്കാരിക്കും ഞെട്ടലായിപ്പോയി. പിന്നെയാണ് ആൾക്കാരൊക്കെ കൂടിയത്. കൂടിനിന്നവരാരും ഇടിച്ചതിനെ കുറ്റം പറയാതെ എന്നെ അടിച്ചതിനെതിരെ തിരിഞ്ഞു. നിങ്ങളാരാണ് ഇവരെ അടിക്കാൻ എന്നായി കൂടിനിന്നവർ. അപ്പോഴേക്കും അവർ വണ്ടി എടുത്തുപോയി. എനിക്ക് ആ വണ്ടിയുടെ നമ്പർ ഓർമയില്ല, ആ സ്ത്രീയുടെ മുഖം ഓർമയില്ല, ഒന്നും ഓർമയില്ല.
അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു. വണ്ടിയോടിച്ച് വീട്ടിൽ എത്തിച്ചുതരാമെന്ന് പറഞ്ഞു. ഇത്തരം അവസ്ഥയിലൂടെയൊക്കെ ഞാൻ കടന്നുപോയിട്ടുണ്ട്.’ അഞ്ജു പറഞ്ഞു.















































