കൊല്ലം: പത്തനാപുരത്തെ എൽ.ഡി.എഫിന്റെ തോൽവിക്കു കാരണം യു.ഡി.എഫ്.-ബി.ജെ.പി. ഡീലെന്ന ആരോപണവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. ഡീലിന്റെ ഭാഗമായി ബി.ജെ.പി. വോട്ടുകൾ യു.ഡി.എഫിന് മറിച്ചുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വന്റി ട്വന്റിക്ക് സീറ്റ് നൽകിയതും കഴിഞ്ഞ ചില തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി.യുടെ വോട്ടുനില കുറഞ്ഞതും ഉയർത്തിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ആരോപണം. ബി.ജെ.പി. ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാംസ്ഥാനത്തെത്തിയത് എൽ.ഡി.എഫാണെന്നും വളരെ കുറഞ്ഞ വോട്ടിനാണ് ഇവിടങ്ങളിലെ ജയമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നിടത്തും മൂന്നാമതാണ് കോൺഗ്രസ്. ആ സ്ഥലങ്ങളിൽ കഴിഞ്ഞ പാർലമെന്റ്-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പോലും കോൺഗ്രസിന് ലഭിച്ചില്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഡീലുകൾ ഉണ്ടായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. 2016-ൽ ബി.ജെ.പി. സ്ഥാനാർഥി ഭീമൻ രഘുവിന് 11,700 വോട്ടും 2021-ൽ ബി.ജെ.പി. സ്ഥാനാർഥിക്ക് 12,398 വോട്ടും ലഭിച്ച മണ്ഡലമാണ് പത്തനാപുരം. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബി.ജെ.പി.ക്ക് ലഭിച്ചത് 23,000-ഓളം വോട്ടുകളാണ്.
ആ സ്ഥാനത്താണ് ഇപ്രാവശ്യം 7,031 വോട്ടുകളിൽ മാത്രമൊതുങ്ങിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ജയിച്ച പല പഞ്ചായത്ത് വാർഡുകളിലും വോട്ടുകൾ രണ്ടക്കം കടത്താൻ പോലും ബി.ജെ.പി.ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


















































