തൃശൂർ: വെടിക്കെട്ട് ദുരന്തത്തിന് തൊട്ടുപിന്നാലെ പൂരം ആഘോഷിക്കുന്നതിനെതിരെ ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പൂരാഘോഷത്തിനെ വിമർശിച്ച് അദ്ദേഹം രംഗത്തുവന്നത്.
തൃശൂർ പൂരത്തിന് വേണ്ടിയുള്ള വെടിക്കെട്ടിനായി വെടിപ്പുരയിൽ പണിയെടുത്തിരുന്നവരാണ് അപകടത്തിൽ മരിച്ചത്. സംഭവം കഴിഞ്ഞ് ദിവസങ്ങൾക്കകം പൂരം ആഘോഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു. എനിക്കാവില്ല പൂരം ആഘോഷിക്കാൻ… ആചാരങ്ങൾ നടക്കട്ടെ ആഘോഷിക്കാനാവില്ല. പൂരത്തിന് മുൻപിൽ തെക്കെ നടവാതിൽ തുറക്കുമ്പോൾ ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ എനിക്കാവില്ല ആഘോഷിക്കാൻ.
എന്റെ ഹൃദയത്തിൻ നീറുന്ന അഗ്നിയുടെ താപത്തിനും മുകളിലാണ് എന്റെ വൈകാരികബോധം. അശാസ്ത്രീയമായി നടത്തിയ തിരച്ചിൽ നിർത്തി പോലീസ് മടങ്ങുമ്പോൾ ഞാൻ പാടത്തിന്റെ വിദൂരതയിലേക്ക് നോക്കി ഇനിയും കണ്ടെത്താത്തവരുടെ മാംസ പിണ്ഡമെങ്കിലും ലഭിക്കണമെന്ന് കാംക്ഷിച്ചു. നേരം ഇരുളുമ്പോഴും അവിടം വിട്ടു പോകാൻ എനിക്ക് കഴിഞ്ഞില്ല എതോ രോദനം മാംസ പിണ്ഡങ്ങളിൽ നിന്ന് വരുന്ന പോലെ എനിക്ക് തോന്നിയിരുന്നു. നിശബ്ദതഭേദിച്ച് എന്റെ ചെവികളിൽ അത് മുഴങ്ങുമ്പോൾ പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും എനിക്ക് കേൾക്കാനൊ ആസ്വാദിക്കാനൊ എനിക്കാവില്ല. മാംസക്കഷണങ്ങൾ ഉറുമ്പ് കടിയേറ്റ് പിടയുമ്പോൾ എന്റെ ഹൃദയം തേങ്ങുന്നു മരവിക്കുന്നുവെന്നും ബി ഗോപാലകൃഷണന്‍ പറയുന്നു.
















































