ഇസ്ലാമാബാദ്: സമാധാനചർച്ചയ്ക്കായി ശനിയാഴ്ച യു.എസ്. പ്രതിനിധികൾ എത്തുംമുൻപേ പാകിസ്താൻസന്ദർശനം അവസാനിപ്പിച്ച് ഒമാനിലേക്ക് പോയ ഇറാൻ വിദേശകാര്യ മന്ത്രിയും സംഘവും ഇസ്ലാമാബാദിലേക്ക് തന്നെ തിരിച്ചെത്തുന്നു. റഷ്യയിലേക്ക് പോകുന്നതിന് മുമ്പായി അബ്ബാസ് അരാഗ്ചി വീണ്ടും പാകിസ്താനിലെത്തുമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ആണ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ അരാഗ്ചിക്കൊപ്പം പാകിസ്താനിലെത്തിയിരുന്ന സംഘത്തിലെ ഒരു വിഭാഗം പ്രതിനിധികൾ ഇറാനിലേക്ക് മടങ്ങിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാർഗ്ഗനിർദ്ദേശം തേടിയാണ് ഇവർ ടെഹ്‌റാനിലേക്ക് പോയതെന്നും
അതേസമയം ഇറാൻ നേരിട്ട് ചർച്ചയ്ക്ക് തയ്യാറാകാത്തതിനെത്തുടർന്ന് പാകിസ്താനിലേക്കുള്ള യു.എസ്. പ്രതിനിധികളുടെ യാത്ര പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
വെള്ളിയാഴ്ചയാണ് ആദ്യം അരാഗ്ചി, മധ്യസ്ഥരാജ്യമായ പാകിസ്താനിലെത്തിയത്. മധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വംനൽകുന്ന സേനാമേധാവി അസിം മുനീർ, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, വിദേശകാര്യമന്ത്രി ഇഷാഖ് ദർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വെടിനിർത്തൽകാര്യത്തിലെ ഇറാന്റെ നിലപാട് പാകിസ്താനോട് അദ്ദേഹം വശദീകരിച്ചു. ഇറാൻ പ്രതിനിധിസംഘവുമായുള്ള കൂടിക്കാഴ്ച രണ്ടുമണിക്കൂർ നീണ്ടെന്ന് പാക്മന്ത്രി ദർ അറിയിച്ചു.
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പശ്ചിമേഷ്യാകാര്യദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കഷ്‌നർ എന്നിവർ ഇറാൻസംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശനിയാഴ്ച പാകിസ്താനിലേക്കു പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഇറാന്റെ ആവശ്യപ്രകാരമാണ് ഇതെന്നാണ് വൈറ്റ് ഹൗസ് മാധ്യമസെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞത്. എന്നാൽ, യു.എസ്. സംഘവുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇറാൻസംഘം മടങ്ങിയതിനു പിന്നാലെയാണ് യു.എസ്. പ്രതിനിധികളുടെ പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ് അറിയിച്ചു. ഇറാൻ പ്രതിനിധികൾ ചർച്ച ആഗ്രഹിക്കുന്നുണ്ടെന്നും അവർക്ക് എപ്പോൾവേണമെങ്കിലും യു.എസിനെ വിളിക്കാമെന്നും ട്രംപ് ‘ട്രൂത്ത്‌സോഷ്യലിൽ’ കുറിച്ചിരുന്നു.
ഇറാൻ പ്രതിനിധി സംഘം വീണ്ടും പാകിസ്താനിലേക്ക് മടങ്ങി എത്തുമ്പോൾ സമാധാന ചർച്ചകൾ സംബന്ധിച്ച് വീണ്ടും പ്രതീക്ഷകൾ നൽകുന്നുണ്ട്. എന്നാൽ യുഎസുമായി നേരിട്ടുള്ള ചർച്ച നടക്കാനുള്ള സാധ്യത കുറവാണെന്നാണ് പാക് വൃത്തങ്ങൾ പറയുന്നത്. ചർച്ചകളുടെ മുന്നോടിയായി ഇസ്ലാമാബാദിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചതായും പാക് വൃത്തങ്ങൾ അറിയിച്ചു.
















































