അമ്പലപ്പുഴ: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോടാക്സി വൈദ്യുതിതൂണിലിടിച്ച് കൂട്ടുപോയ യുവതി മരിച്ചു. പുന്നപ്ര പറവൂർ നൈപ്പള്ളി വീട്ടിൽ ഗിത്താറിസ്റ്റ് സോണിമോന്റെ മകൾ പി.എസ്. സ്വാതി (22) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1.30-ന് പഴയനടക്കാവ് റോഡിൽ പുന്നപ്ര അറവുകാട് ജങ്ഷന് സമീപമായിരുന്നു അപകടം.
സ്വാതിയുടെ പിതൃസഹോദരി ദീപികയ്ക്ക് രക്തസമ്മർദം ഉയർന്നതിനെത്തുടർന്ന് ഇവരുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു വാഹനം. ഇതിനിടെെ എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോടാക്സി നിയന്ത്രണംവിട്ട് വൈദ്യുതിതൂണിലിടിക്കുകയായിരുന്നു. ഇടിയെത്തുടർന്ന് വൈദ്യുതി തൂൺ ഒടിഞ്ഞുവീണു. ഓട്ടോയുടെ പിന്നിൽ ഇടതുവശത്ത് ഇരുന്ന സ്വാതിക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റു. ഉടൻതന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓട്ടോടാക്സിയിൽ ഒപ്പമുണ്ടായിരുന്ന അമ്മാവൻ അഭിലാഷ്, അമ്മായി ദീപിക, ഡ്രൈവർ ഹരിസുധൻ എന്നിവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അമ്പലപ്പുഴ ഗവൺമെൻറ് കോളേജിൽനിന്ന് ബിരുദത്തിനുശേഷം ആലപ്പുഴ വലിയചുടുകാടിനുസമീപത്തെ വസ്ത്ര വ്യാപാരശാലയിലെ ബില്ലിങ് സെക്ഷനിൽ ജോലി ചെയ്യുകയായിരുന്നു സ്വാതി. അമ്മ: മിനിമോൾ. സഹോദരി: അനുജ (നഴ്സിങ് വിദ്യാർഥിനി).















































