ന്യൂഡൽഹി: മാസത്തിൽ മൂന്നുദിവസം സ്ത്രീകളെ തൊട്ടുകൂടാത്തവരായും നാലാംനാൾ അങ്ങനെയല്ലാതെയും കാണാനാവില്ലെന്ന് ശബരിമലവിഷയത്തിൽ ജസ്റ്റിസ് ബി.വി. നാഗരത്‌ന. ശബരിമലയിൽ പത്തിനും അൻപതിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ വിലക്കുന്നത് തൊട്ടുകൂടായ്മയാണെന്ന 2018-ലെ വിധിയിലെ നിരീക്ഷണം തെറ്റാണെന്ന് കേന്ദ്രം വാദിച്ചപ്പോഴാണ് ഒൻപതംഗബെഞ്ചിലെ ജസ്റ്റിസ് നാഗരത്‌നയുടെ പരാമർശമുണ്ടായത്.
ഏതുതരത്തിലുള്ള തൊട്ടുകൂടായ്മയും വിലക്കുന്ന ഭരണഘടനയുടെ 17-ാം അനുച്ഛേദത്തിന്റെ ലംഘനമാണ് ശബരിമലയിലെ യുവതീപ്രവേശവിലക്കെന്നാണ് 2018-ലെ അഞ്ചംഗബെഞ്ചിന്റെ വിധിയിൽ പറഞ്ഞത്. എന്നാൽ, ശബരിമലയിലേത് തൊട്ടുകൂടായ്മയോ ലിംഗവിവേചനമോ അല്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചപ്പോഴാണ് ബെഞ്ചിലെ ഏക വനിതാജഡ്ജിയായ ജസ്റ്റിസ് നാഗരത്‌നയുടെ പ്രതികരണമുണ്ടായത്.
ശബരിമലയിലേത് സ്ത്രീകളോടുള്ള തൊട്ടുകൂടായ്മയാണെന്ന വാദത്തെ താൻ ശക്തമായി എതിർക്കുകയാണെന്ന് തുഷാർ മേത്ത പറഞ്ഞു. പാശ്ചാത്യർ കരുതുന്നതുപോലെ ഇന്ത്യയിൽ അത്ര പുരുഷാധിപത്യമോ ലിംഗവിവേചനമോ ഇല്ലെന്നും മേത്ത ചൂണ്ടിക്കാട്ടി. തുടർന്ന്, തൊട്ടുകൂടായ്മ വിലക്കുന്ന 17-ാം അനുച്ഛേദം ശബരിമലക്കേസിൽ എങ്ങനെ പ്രയോഗിക്കാനാകുമെന്ന സംശയവും ജസ്റ്റിസ് നാഗരത്‌ന പ്രകടിപ്പിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒൻപതംഗ ബെഞ്ചാണ് ശബരിമല ഉൾപ്പെടെയുള്ള കേസുകളിൽ ബാധകമാകുന്ന ഏഴ് നിയമപ്രശ്‌നങ്ങൾക്ക് ഉത്തരംതേടുന്നത്. ജസ്റ്റിസ് നാഗരത്‌നയ്ക്കുപുറമേ ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അഹ്സനുദ്ദീൻ അമാനുള്ള, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മസീഹ്, പ്രസന്ന ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മല്യാ ബാഗ്ചി എന്നിവരും ബെഞ്ചിലുണ്ട്.
ശബരിമലവിഷയത്തിലെ പൊതുവായ നിയമപ്രശ്‌നങ്ങൾ പരിശോധിക്കുന്ന ഒൻപതംഗ ബെഞ്ച് മുൻപാകെ വാദം മുറുകുന്നത് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനാവകുപ്പുകളുടെ പിന്ബലത്തിലാണ്.
ഭക്തിയെ ലിംഗവിവേചനത്തിന് വിധേയമാക്കാനാവില്ലെന്ന് ശബരിമല യുവതീപ്രവേശവിധിയിൽ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, വിവിധ മതങ്ങൾക്കുള്ള തുല്യാവകാശമാണ് ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിൽ (മതസ്വാതന്ത്ര്യം) പറയുന്നതെന്നും ലിംഗസമത്വവുമായി അതിനു ബന്ധമില്ലെന്നും കേന്ദ്രം വാദിച്ചു.
ആൾബലത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും മതത്തിന് മുൻഗണനാ അവകാശങ്ങൾ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് 25-ാം വകുപ്പിൽ തുല്യതയെക്കുറിച്ച് പറഞ്ഞതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ലിംഗസമത്വം 14, 15 അനുച്ഛേദങ്ങളിൽ പറഞ്ഞുകഴിഞ്ഞതാണ്. 25-ാം വകുപ്പിലെ തുല്യതയെ അതുമായി ചേർത്ത് വായിക്കേണ്ടതില്ലെന്ന് അദ്ദേഹം വാദിച്ചു.
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 25, 26 വകുപ്പുകൾ, മതാചാരങ്ങളിൽ ഇടപെടാൻ കോടതിക്കുള്ള അധികാരത്തിന്റെ വ്യാപ്തി എന്നിവസംബന്ധിച്ച വിശാലമായ ചോദ്യങ്ങളാണ് ബെഞ്ച് പരിഗണിക്കുന്നത്. അതിൽ കേന്ദ്രത്തിന്റെ വാദങ്ങളെ ശബരിമലയുടെ കണ്ണിലൂടെമാത്രം നോക്കിക്കാണരുതെന്ന് തുഷാർ മേത്ത ആവശ്യപ്പെട്ടു.
നമ്മുടെ മൂല്യങ്ങൾ മനസ്സിലാക്കാതെ, പുരുഷാധിപത്യത്തെയും ലിംഗപരമായ പൊതുധാരണകളെയും കുറിച്ചുള്ള പാശ്ചാത്യസങ്കല്പങ്ങൾ ഇവിടെ അന്ധമായി പ്രയോഗിക്കാനാവില്ലെന്ന് കേന്ദ്രം വാദിച്ചു. പൊതുജീവിതത്തിലും ആത്മീയതയിലും സ്ത്രീകളോട് ആഴത്തിലുള്ള ബഹുമാനം പ്രതിഫലിപ്പിക്കുന്നതാണ് രാജ്യത്തിന്റെ സാംസ്‌കാരിക ധാർമികതയെന്നും തുഷാർ മേത്ത പറഞ്ഞു.
















































