ആലപ്പുഴ: എൽ.ഡി.എഫ്. സ്ഥാനാർഥി വൻഭൂരിപക്ഷത്തിൽ ജയിക്കുമെന്നു കണ്ടപ്പോൾ വിറളിപൂണ്ട ജി. സുധാകരൻ സമനിലതെറ്റിയാണ് തനിക്കെതിരേ ജാതീയാധിക്ഷേപം നടത്തിയതെന്ന് സി.എസ്. സുജാത. ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞത്. ഇതിൽ പാർട്ടിയുമായി കൂടിയാലോചിച്ച് നടപടിയെടുക്കും. സ്ത്രീകൾക്കെതിരായ മോശപ്പെട്ട, തരംതാണ ആക്ഷേപമാണത്. അദ്ദേഹത്തെക്കുറിച്ച് നമുക്കുണ്ടായിരുന്ന ധാരണകളെല്ലാം അദ്ദേഹം തന്നെ തിരുത്തുകയാണ്- ജില്ലാ സെക്രട്ടറി ആർ. നാസറിനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത സുജാത വികാരാധീനയായി. താൻ ആളുകളെ ജാതീയമായി കാണുന്നയാളല്ല. എല്ലാ ജാതിയിലും മതത്തിലുംപെട്ടവരോടു സ്‌നേഹത്തോടെയാണു പെരുമാറുന്നത്. എനിക്ക് ഈ ജില്ലയിലെ ഏതുസ്ഥലത്തുള്ള വീടുകളിലേക്കും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇടതുപക്ഷ സ്ഥാനാർഥി എച്ച്. സലാമിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വീടുകൾ സന്ദർശിച്ചത്.
1996-ൽ കായംകുളത്തു മത്സരിച്ചപ്പോൾ മുതൽ സുധാകരനു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. എനിക്കു പാർട്ടി നൽകിയ ചുമതലയാണ് ഞാൻ നിർവഹിക്കുന്നത്. അതിൽ ജാതിയും മതവുമില്ല. സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും പൂവുചൂടാനും അവകാശവും അധികാരവും ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും സുജാത പറഞ്ഞു. ചൂടു മൂത്തപ്പോൾ തോൽവി ഭയന്ന് കിളിപോയ തരത്തിലാണ് ജി. സുധാകരൻ തരംതാണ പ്രസ്താവനകൾ നടത്തുന്നതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ. അഴിമതിക്കെതിരായി കുരിശുയുദ്ധം നടത്തുന്നെന്നു പറയുന്ന ആളാണ് അഴിമതിക്കാരായ കോൺഗ്രസുകാരുമായി ചേർന്നിട്ടുള്ളതെന്നും നാസർ പരിഹസിച്ചു. കോൺഗ്രസുകാരുടെ വോട്ടിനായി പറഞ്ഞതെല്ലാം സുധാകരൻ വിഴുങ്ങുകയാണ്.
1976-ൽ ജി. ഭുവനേശ്വരനെ കൊന്നത് എസ്.എഫ്.ഐ.ക്കാരാണെങ്കിൽ അന്നത്തെ എസ്.എഫ്.ഐ. നേതാവ് സുധാകരനല്ലേ? ആ സുധാകരനല്ലേ എസ്.എഫ്.ഐ. ക്രിമിനൽ. അയാൾ പറഞ്ഞിട്ടാണോ ഭുവനേശ്വരനെ കൊലപ്പെടുത്തിയത്? സീറ്റു ലഭിക്കുന്നതിനായി വലിയ സമ്മർദവും സകല പണികളും നോക്കിയിട്ടും ഇല്ലെന്നായപ്പോഴാണ് കോൺഗ്രസ് പാളയത്തിലേക്കു പോയത്. 10 വോട്ടിനായിട്ടാണ് എന്തു നെറികെട്ട കാര്യവും പ്രചരിപ്പിക്കുന്നത്. സി.എസ്. സുജാത കമ്യൂണിസ്റ്റാണ്. അവർ പാർട്ടി നിർദേശപ്രകാരമാണ് വീടുകയറി പ്രചാരണം നടത്തിയത്. ഒരു സ്ത്രീയെക്കുറിച്ച് ഇങ്ങനെയാണോ പറയുന്നത്. ഒരു ഉളുപ്പുമില്ലാതെയാണ് രാഹുൽഗാന്ധിയുടെ വേദിയിൽ പോയി പ്രസംഗിച്ചത്.സ്വന്തം കാര്യത്തിനായി എല്ലാവരെയും ഉപയോഗിക്കുന്നതാണ് അദ്ദേഹത്തിന്റെ പതിവെന്നും ആര്‍ നാസര്‍ പറഞ്ഞു.

















































