പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥിയെവേണമെന്ന് മണ്ഡലം തല അവലോകനയോഗം. മലമ്പുഴ മണ്ഡലത്തിൽ നിന്നുള്ള ഡി.സി.സി. ഭാരവാഹികൾ, മണ്ഡലം പ്രസിഡൻ്റുമാർ, ബ്ലോക്ക് ഭാരവാഹികൾ അവലോകനയോഗത്തിൽ പങ്കെടുത്തു. എ.ഇ.എ.സി.സി. സെക്രട്ടറി പി.വി. മോഹനൻ്റെ സാന്നിധ്യത്തിലായിരുന്നു യോഗം. മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിൻ്റെ പുരോഗതി വിലയിരുത്താനായിരുന്നു യോഗം.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ പേഴ്‌സണൽ അസിസ്റ്റൻ്റ് എ. സുരേഷ് മലമ്പുഴയിൽ യു.ഡി.എഫ്. ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയാവുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് യോഗതീരുമാനം. സുരേഷിന് ഇടതുപക്ഷത്തുനിന്ന് വോട്ടുലഭിക്കുമെന്ന വിലയിരുത്തൽ ശരിയല്ലെന്നും പ്രതിനിധികൾ തുറന്നടിച്ചു.
സുരേഷിനെ മത്സരിപ്പിക്കുന്നത് ഫലത്തിൽ ബി.ജെ.പിയ്ക്കാകും സഹായകമാവുകയെന്ന വിലയിരുത്തലുമുണ്ടായതായാണ് സൂചന. 2016, 2021 തിരഞ്ഞെടുപ്പുകളിൽ മലമ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ്. മൂന്നാംസ്ഥാനത്താണ്. മണ്ഡലത്തിൽ യു.ഡി.എഫ്. സംവിധാനം ശക്തമല്ലെന്നും ഭാരവാഹികൾ എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്.















































