മിഡ്ഡിൽ ഇസ്റ്റിൽ വീണ്ടും സ്ഥിതിഗതികൾ ചൂടുപിടിക്കുകയാണ്. ഇറാനിനു മുകളിൽ ആക്രമണ ഭീഷണി വീണ്ടും ഉയരുന്നു. കഴിഞ്ഞ ദിവസം ഒമാന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ സംഭാഷണങ്ങൾ നടന്നിരുന്നു. ജനീവയിലായിരുന്നു ഈ ചർച്ചകൾ. സംഭാഷണങ്ങളിലൂടെ നയതന്ത്രജ്ഞർ ലക്ഷ്യമിട്ടത് ഒരു ആണവ കരാറും സമാധാനപരമായ ഒരു അവസാനവും ആയിരുന്നു.
എന്നാൽ ഈ സംഭാഷണം അടച്ച മുറികൾക്കുള്ളിൽ നടന്നപ്പോൾ, കടലിന്റെ മധ്യത്തിൽ കാര്യങ്ങൾ വേറെ രീതിയിലായിരുന്നു. അറബിക്കടലിലും ഇന്ത്യൻ മഹാസമദ്രത്തിലും നങ്കൂരമിട്ടിട്ടുള്ള അമേരിക്കൻ പടക്കപ്പലുകൾ യുദ്ധത്തിന്റെ ഭാഷയാണ് ഇപ്പോൾ സംസാരിക്കുന്നത്, അവയുടെ കടലിലെ സൈനിക അഭ്യാസം ഗൗരവമേറിയതാണെന്ന് തന്നെയാണ് തോന്നുന്നത്. അപ്പോൾ യഥാർത്ഥ കഥ എന്താണ്? നാം പോകുന്നത് ഒരു കരാറിലേക്കോ അതോ ദുരന്തത്തിലേക്കോ?
ആദ്യം ചർച്ചകളിലേക്ക് നോക്കാം. ആദ്യ റൗണ്ട് ഒമാനിൽ, രണ്ടാമത്തേത് സ്വിറ്റ്സർലാൻഡിലെ ജനീവയിൽ. അമേരിക്കൻ ഭാഗത്ത് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോവും അദ്ദേഹത്തിന്റെ മരുമകൻ ജാർഡ് കുഷ്നറും. ഇറാൻ വശത്ത് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. നല്ല പുരോഗതി ഉണ്ടായെന്ന് ഇരു കൂട്ടരും പറഞ്ഞുവെങ്കിലും കാര്യമായ മുന്നേറ്റമില്ല എന്നതാണ് സൈനിക നീക്കങ്ങൾ സൂചിപ്പിക്കുന്നത്.
ഇറാൻ പറഞ്ഞത് ഇങ്ങനെയായിരുന്നു “മുൻ ചർച്ചയുമായി താരതമ്യം ചെയ്താൽ നല്ല പുരോഗതി ഉണ്ടായി. ഇപ്പോൾ ഞങ്ങൾക്ക് വ്യക്തമായ ഒരു പാതയുണ്ട്, അത് ഞാൻ പോസിറ്റീവ് ആയി കാണുന്നു. ഇത് വേഗത്തിൽ ഒരു കരാർ ഉണ്ടാക്കുമെന്നല്ല, പക്ഷേ അതിലേക്കുള്ള പാത തുടങ്ങിയിരിക്കുന്നു. എത്രയും വേഗം ഇത് പൂർത്തിയാക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്, ഇതിന് മതിയായ സമയം ചെലവഴിക്കാൻ ഞങ്ങൾ തയ്യാറാണ്.”
എന്നാൽ സത്യത്തിൽ “ഇതുവരെ തീരുമാനമില്ല” എന്നതിനെ വളച്ചൊടിച്ച് പറഞ്ഞാതാണിതെന്ന് ആർക്കും മനസിലാക്കാവുന്നതേ ഉള്ളൂ. അമേരിക്കയുടെ ഭാഗത്തു നിന്നും ചർച്ചകൾ നയിച്ച സ്റ്റീവ് വിറ്റ്കോവും ജാരഡ് കുഷ്നറും ഇതുവരെ ഒന്നും പറഞ്ഞില്ല, പക്ഷേ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഇതേക്കുറിച്ച് ഒരു പരാമർശം നടത്തിയിട്ടുണ്ട്. “പ്രസിഡന്റ് ട്രംപ് ഡിപ്ലോമസി വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു, എല്ലാ ഓപ്ഷനുകളും മേശപ്പുറത്തുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഇവിടെ ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ്. ഡിപ്ലോമാറ്റിക് മാർഗമോ മറ്റേതെങ്കിലും മാർഗമോ ആകട്ടെ, ഇറാനികൾക്ക് ആണവായുധം ഉണ്ടാവരുത് എന്നതാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം. അത് എപ്പോഴും പ്രധാന ഫോക്കസ് ആയിരുന്നു. അത് പ്രസിഡന്റിന്റെ ലക്ഷ്യമാണ്, അത് സംഭവിക്കാതിരിക്കാൻ അദ്ദേഹത്തിന് ധാരാളം ഓപ്ഷനുകളും ഉണ്ട്.” ഇത്രയുമാണ് വാൻസ് പറഞ്ഞത്.
അപ്പോൾ ആ മറ്റ് ഓപ്ഷനുകൾ എന്തൊക്കെയാണ്? ഉത്തരം വളരെ വ്യക്തമാണ്. ആ ഓപ്ഷൻ യുദ്ധമാണ്, എല്ലാ ലക്ഷണങ്ങളും അതിലേക്ക് ചൂണ്ടുന്നു. അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത് വാഷിംഗ്ടൺ യുദ്ധത്തിന് വളരെ അടുത്താണെന്നാണ്, സൈനിക അഭ്യാസം അതിന് തെളിവ് നൽകുന്നു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി അമേരിക്ക പശ്ചിമേഷ്യയിൽ സൈനിക ശക്തി വർധിപ്പിക്കുകയാണ്. യുദ്ധക്കപ്പലുകൾ, ഡിസ്ട്രോയറുകൾ, ഫൈറ്റർ ജെറ്റുകൾ, എയർ ഡിഫൻസ് സംവിധാനങ്ങൾ – എല്ലാം വിന്യസിച്ചു. യുഎസ്എസ് അബ്രഹാം ലിങ്കൺ എന്ന പടക്കപ്പൽ ഇപ്പോൾ ഒമാന്റെ തീരത്ത് അറേബ്യൻ കടലിലാണ്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നാണിത്. ആണവയാധങ്ങൾ പ്രയോഗിക്കാൻ കഴിവുള്ള വിമാന വാഹിനിക്കപ്പൽ. അമേരിൻ നേവിയുടെ മറ്റൊരു യുദ്ധക്കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ഗൾഫിലേക്കുള്ള യാത്രയിലാണെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. ആയുധങ്ങളും യുദ്ധ സാമഗ്രികളുമായി 150-ലധികം അമേരിക്കൻ സൈനിക കാർഗോ വിമാനങ്ങൾ പശ്ചിമേഷ്യയിലേക്ക് പറന്നു കഴിഞ്ഞു.
കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ 50 ഫൈറ്റർ ജെറ്റുകൾ ഈ പ്രദേശത്തെത്തി. വിനാശകരമായ ആക്രമണം നടത്താൻ കെൽപുള്ള F-16, F-22, F-35 എന്നിവ ഉൾപ്പെടെ. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിന്യാസമാണിത്. ദിവസവും നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടത്താൻ മതിയായ ശേഷി ഇപ്പോൾ അമേരിക്കക്ക് അവിടെയുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു.
അമേരിക്ക ഇറാനിനെ ആക്രമിച്ചാൽ എങ്ങനെയിരിക്കും ലോകം പ്രതികരിക്കുക?
റിപ്പോർട്ടുകൾ പറയുന്നത് കഴിഞ്ഞ തവണ പോലെയല്ല എന്നാണ്. കഴിഞ്ഞ തവണ 2025 ജൂണിൽ അമേരിക്ക ഇറാനിന്റെ ആണവ സൗകര്യങ്ങൾ ബോംബ് ചെയ്തിരുന്നു. കൃത്യമായ ഓപ്പറേഷനായിരുന്നു അത്. എന്നാൽ അതിന് നേതൃത്വം നൽകിയത് അമേരിക്ക ആയിരുന്നില്ല – അമേരിക്കൻ സൈനികർ പങ്കെടുത്തുവെങ്കിലും ഇസ്രായേൽ സേനയാണ് ആ ഓപറേഷൻ നയിച്ചത്. ആ യുദ്ധം 12 ദിവസം നീണ്ടു. എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാകും. വലിയ, ആഴ്ചകൾ നീണ്ടു നിൽക്കുന്ന ക്യാമ്പെയിനാകുമെന്നാണ് റിപ്പോർട്ട്. ഇതും ഒരുപക്ഷേ അമേരിക്ക-ഇസ്രായേൽ സംയുക്ത ഓപ്പറേഷനാകാം. കാരണം മേഖലയിൽ ഇറാൻ തകരണമെന്നത് അമേരിക്കയെക്കാളുപരി ഇസ്രയേലിന്റെ ആവശ്യമാണ്. ഇപ്പോഴും ഇതെല്ലാം ഊഹാപോഹങ്ങളുടെ മേഖലയിലാണ്. എല്ലാ സാധ്യതകളും ഇപ്പോഴും നിലനിൽക്കുന്നു. സംഭവത്തിന്റെ ട്രിഗർ ഇപ്പോൾ ഡൊണാൾഡ് ട്രംപിന്റെ കൈയിലാണ്. ട്രംപാണ് ട്രിഗർ വലിക്കേണ്ടത്. പക്ഷേ എല്ലാത്തിനുമുപരി ഒരു കച്ചവടക്കാരൻ ആയ അദ്ദേഹം എന്ത് ചെയ്യുമെന്ന് പ്രവചിക്കാൻ അവസാനം നിമിഷം വരെ പ്രയാസമാണ്. കഴിഞ്ഞ മാസവും അമേരിക്ക ഇറാനെ ആക്രമിക്കുന്നതിനു വളരെ അടുത്തെത്തിയിരുന്നു, പക്ഷേ അവസാന നിമിഷം പിന്മാറി. ഇത്തവണയും അതു തന്നെ ആവർത്തിക്കുമോ, അതോ അവസാനമായി ആക്രമിക്കുമോ?
ഇറാൻ കാത്തിരിക്കുന്നില്ല. അവരുടെ സുപ്രീം ലീഡർ വാഷിംഗ്ടണിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. എത്ര വലിയ സന്നാഹവുമായി വന്നാലും അമേരിക്കൻ യുദ്ധക്കപ്പൽ മുക്കാൻ ഇറാനിന് കഴിവുണ്ടെന്ന് അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ഖമനേയിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
“അവർ ഒരു കപ്പൽ ഇറാനിലേക്ക് അയച്ചുവെന്ന് പറയുന്നു. തീർച്ചയായും യുദ്ധക്കപ്പൽ അപകടകരമായ വസ്തുവാണ്, പക്ഷേ അതിനെ കടലിനടിയിലേക്ക് അയക്കാൻ കഴിവുള്ള ആയുധം അതിലും അപകടകരമാണ്. അത് ഞങ്ങൾക്കുണ്ടെന്ന കാര്യം അവരോർക്കുന്നതാണ് അവർക്ക് നല്ലത്. അവർക്ക് തോന്നുന്നത്, അമേരിക്കൻ പ്രസിഡന്റ് തുടർച്ചയായി പറയുന്നത്, അമേരിക്കൻ സൈന്യം ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമാണെന്നാണ്. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമായതുകൊണ്ട് എല്ലായ്പോഴും ജയിക്കണമെന്നില്ല. ചരിത്രം ശക്തരുടെ പതനത്തിന് പലതവണ സാക്ഷിയിട്ടുള്ളതാണ്. അതുകൊണ്ട് അവർ എത്ര ശക്തരാണോ അത്ര തന്നെ ശക്തമായി, അല്ലെങ്കിൽ അതിനേക്കാൾ ശക്തമായി തന്നെ തിരിച്ചടി നേരിടേണ്ടതായും വരാം. ഒരു പക്ഷേ തലയുയരാത്താനാവാത്ത വിധം, നേരെ നിൽക്കാൻ പോലും കഴിയാത്ത വിധം അവർക്കുള്ള മറുപടി ഇറാൻ നൽകിയിരിക്കും.”
ഇറാനിന്റെ ശക്തമായ സൈനിക വിഭാഗം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തികഞ്ഞ ജാഗ്രതയിലാണ്. സാധാരണ ഇറാൻ സൈന്യത്തിൽ നിന്ന് വ്യത്യസ്തമാണ് ഇത്. IRGCയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം ഇറാൻ ഭരണകൂടത്തെ സംരക്ഷിക്കുക എന്നതാണ്. അല്ലാതെ ജനങ്ങളെ അല്ല. ഖമനേയിയുടെ സ്വകാര്യ സൈന്യം പോലെയാണ് അത്. ഇറാനിലെ ഏറ്റവും ശക്തമായ സംഘടനയും അതു തന്നെയാണ്.
ഈ ആഴ്ച അവർ ഹോർമുസ് കടലിടുക്കിൽ വ്യാപകമായ നാവികാഭ്യാസങ്ങൾ നടത്തിയിരുന്നു. മിസൈലുകൾ വിക്ഷേപിച്ചു, കടലിടുക്കിന്റെ ഭാഗം താൽക്കാലികമായി അടച്ചു. ലോകത്തിന് ഗുരുതര മുന്നറിയിപ്പായിരുന്നു ഇത്. കാരണം ഹോർമുസ് കടലിടുക്ക് ഇറാനും ഒമാനും തമ്മിലുള്ള അതിർത്ഥിയാണ് – ലോക എണ്ണ വിതരണത്തിന്റെ 20 ശതമാനവും ഇതുവഴിയാണ് കടന്നുപോകുന്നത്. ഈ പോയിന്റ് അടഞ്ഞാൽ എണ്ണ വില കുതിക്കും, വിപണികൾ പരിഭ്രാന്തരാകും, ലോക സമ്പദ്‌വ്യവസ്ഥ കുലുങ്ങും. ഈ നിർണായക മാർഗം അടയ്ക്കാൻ കഴിയുമെന്ന് ഇറാൻ ഇതിനകം കാണിച്ചു തന്നു. അതുകൊണ്ട് തന്നെ ലോകം ഭയചകിതരായി ഈ സാഹചര്യത്തെ നോക്കുകയാണെന്നതിൽ സംശയമില്ല.കൂടാതെ ഇറാൻ റഷ്യയുമായി സംയുക്ത നാവികാഭ്യാസങ്ങളും നിശ്ചയിച്ചിട്ടുണ്ട്. അത് അടുത്ത ദിവസം ഒമാൻ കടലിൽ നടക്കും.
ഇപ്പോഴത്തെ സ്ഥിതി ഇതാണ്:
ഒരുവശത്ത് നയതന്ത്രജ്ഞർ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ മറുവശത്ത് സൈന്യത്തിന്റെ ജനറൽമാർ യുദ്ധത്തിന് തയ്യാറെടുക്കുന്നു, ലോകം അതിനിടയിൽ കുടുങ്ങിയിരിക്കുന്നു. കാരണം ഈ സംഘർഷം ഒരു കരാറിനെക്കുറിച്ച് മാത്രമല്ല. ഇത് ശക്തിയെക്കുറിച്ചാണ്. ആരാണ് ആദ്യം കണ്ണടയ്ക്കുന്നത് എന്നതിനെക്കുറിച്ചാണ്. ഇത് ഒരു കടലാസിൽ ഒപ്പിട്ട് അവസാനിക്കുമോ, അതോ ആകാശത്ത് മിസൈലുകൾ പാറുമോ? അധികെ വൈകാതെ തന്നെ നമുക്ക് ഉത്തരം ലഭിക്കുമെന്നുറപ്പാണ്, കാത്തിരിക്കാം.
















































