കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയിൽ പരിപാടി അവതരിപ്പിക്കാനെത്തിയ വിദേശ കലാകാരിക്കു നേരെ ലൈംഗികാതിക്രമമെന്ന് പരാതി. തയ്‌വാൻ സ്വദേശിയായ ആർട്ടിസ്റ്റാണ് മുംബൈ സ്വദേശി സുമിത് കടാരെയ്ക്കെതിരെ ഇമെയിൽ വഴി പരാതി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു. ഉടൻ തന്നെ ഇയാളെ നോട്ടിസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും.
ഈ മാസം രണ്ടിനാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് ഇമെയിൽ വഴി വിദേശ കലാകാരി പരാതി നൽകിയത്. എന്നാൽ അതിൽ ഒപ്പ് ഇല്ലാത്തതിനാൽ അതുകൂടി ഉൾപ്പെടുത്തി പരാതി നൽകാൻ നിർദേശിച്ചതനുസരിച്ച് ഈ മാസം ഏഴിന് വീണ്ടും പരാതി നൽകുകയായിരുന്നു. അതേസമയെ സുമിത് കടാരെ ബിനാലെയുടെ ഭാഗമായ വ്യക്തിയാണോ അതോ കാഴ്ചക്കാരനായി എത്തിയതാണോ എന്നത് വ്യക്തമായിട്ടില്ല. ഇക്കാര്യം പരിശോധിച്ചശേഷം വ്യക്തമാക്കാമെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ വിദേശവനിതയുടെ പരാതി ഇങ്ങനെ:
ബിനാലെയിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയ യുവതിയെ ജനുവരി രണ്ടിനാണ് പ്രതി ആദ്യം സമീപിക്കുന്നത്. ബിനാലെയുടെ വേദികളിലൊന്നായ പെപ്പർ ഹൗസിനു പുറത്തു വച്ച് പരിചയപ്പെട്ടശേഷം വൈകിട്ട് ഒരുമിച്ച് മദ്യപിക്കാനായി ക്ഷണിച്ചെങ്കിലും യുവതി നിരസിച്ചു. പിറ്റേന്ന് പ്രതി യുവതിയെ കൊച്ചി കായലിലൂടെ ബോട്ട് യാത്ര നടത്താനായി നിർബന്ധിച്ചു. തുടർന്ന് ഉച്ചകഴിഞ്ഞ് 1.50ന് ബോട്ടിൽ യാത്ര തിരിച്ചു.
ബോട്ടിനുള്ളിൽ വച്ച് പ്രതി യുവതിയെ അടുത്തു വന്നിരിക്കാൻ നിർബന്ധിപ്പിച്ചു. സമ്മതമില്ലാതെ ചേർത്തു പിടിച്ചുവെന്നും എതിർപ്പറിയിച്ചിട്ടും ശരീരത്തിൽ സ്പർശിച്ചെന്നും പരാതിയിൽ പറയുന്നു. ബോട്ടിൽ തിരിച്ചു വന്നപ്പോഴും ഇതേ രീതിയിലുള്ള അതിക്രമമുണ്ടായി. കരയിൽ തിരിച്ചെത്തിയപ്പോൾ നിർബന്ധിപ്പിച്ച് ഓട്ടോയിൽ കയറ്റി. പിന്നാലെ ബലമായി ശരീരത്തിൽ സ്പർശിച്ചെന്നും ചുംബിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. താൽപര്യമില്ല എന്നു പല തവണ വ്യക്തമാക്കിയിട്ടും പിന്തുടർന്ന് ലൈംഗികാതിക്രമത്തിനു വിധേയയാക്കുകയായിരുന്നു എന്നും വിദേശ യുവതി പരാതിയിൽ പറയുന്നു.
തുടർന്നു നാട്ടിൽ തിരിച്ചെത്തിയ ശേഷം യുവതി കൊച്ചി പോലീസ് കമ്മിഷണർക്ക് പരാതി അയയ്ക്കുകയായിരുന്നു. പ്രതിയെ നോട്ടിസ് നൽകി ചോദ്യം ചെയ്യലിനു വിളിപ്പിക്കുമെന്ന് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. വിദേശ വംശജ ആയതിനാൽ ഇവരെ വിളിച്ചു വരുത്തി മൊഴിയെടുക്കുന്നതിനടക്കം സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. അതിനാൽ നയതന്ത്ര വൃത്തങ്ങൾ വഴി ഓൺലൈൻ ആയി മൊഴിയെടുക്കാമോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം സുമിത്തിന്റെ ഫോൺ നമ്പർ അടക്കമാണ് യുവതി പോലീസിനു പരാതി നൽകിയിരിക്കുന്നത്.















































