ഹരാരെ: അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ അഫ്‌ഗാനിസ്ഥാൻ ഉയർത്തിയ റൺമല പുഷ്പം പോലെ മറികടന്ന് ഇന്ത്യ. അഫ്ഗാൻ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം ഇന്ത്യ 41.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ വെള്ളിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.
മലയാളി താരം ആരോൺ ജോർജിന്റെ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യയെ കൂറ്റൻ സ്കോർ അനായാസമായി മറികടക്കാൻ സഹായിച്ചത്. 104 പന്തിൽ രണ്ട് സിക്‌സറും 15 ഫോറുകളും അടക്കം 115 റൺസെടുത്താണ് താരം പുറത്തായത്.
ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ വൈഭവ് സൂര്യവംശി 33 പന്തിൽ നാല് സിക്‌സറും ഒമ്പത് ഫോറുകളും അടക്കം 68 റൺസ് നേടി പുറത്തായി. ക്യാപ്റ്റൻ ആയുഷ് മാത്രേയും അർധ സെഞ്ച്വറി നേടി. 59 പന്തിൽ നാല് സിക്‌സറും അഞ്ചു ഫോറുകളും അടക്കം 62 റൺസ് നേടി പുറത്തായി. വിഹാർ മൽഹോത്ര 38 റൺസ് നേടി പുറത്തായി.
ആദ്യം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് അടിച്ചെടുത്തു. ഫൈസൽ ഖാന്റെയും ഉസൈറുള്ളായുടെയും വെടിക്കെട്ട് സെഞ്ച്വറികളാണ് അഫ്ഗാന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 93 പന്തിൽ 110 റൺസെടുത്ത ഷിനോസദയാണ് അഫ്ഗാനിസ്ഥാൻറെ ടോപ് സ്കോറർ. അവസാന ഓവറിൽ സെഞ്ച്വറിയിലെത്തിയ ഉസൈറുള്ള നിയാസി 86 പന്തിൽ 101 റൺസുമായി പുറത്താകാതെ നിന്നു. അഫ്ഗാന് വേണ്ടി ഓപ്പണർ ഉസ്മാൻ സാദത്ത് 39റൺസും ഖാലിദ് അഹമ്മദ് സായി 31 റൺസുമെടുത്തു.
മൂന്നാം വിക്കറ്റിൽ ഉസൈറുള്ള നിയാസി-ഫൈസൽ ഷിനോസോദ സഖ്യം 130 പന്തിൽ 148 റൺസെടുത്തതാണ് അഫ്ഗാന് കരുത്തായത്. ഇന്ത്യക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതമെടുത്തു. ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഓസ്‌ട്രേലിയയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.
View this post on Instagram













































