ഇടുക്കി: 80 കാരിയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ മകളുടെ മകനും സുഹൃത്തും അറസ്റ്റിൽ. രാജാക്കാട് പന്നിയാർകുട്ടി സ്വദേശി സൈബു തങ്കച്ചൻ(33), സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിനി അനില(31) എന്നിവരെയാണ് പാലക്കാട്ടു നിന്ന് രാജാക്കാട് എസ്എച്ച്ഒ വി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളിൽ ഒരാളായ തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സോണിയ (സരോജ-38) നേരത്തേ മണർകാട് ഉള്ള വാടകവീട്ടിൽനിന്ന് അറസ്റ്റിലായിരുന്നു.
സംഭവത്തിലെ പ്രധാന പ്രതിയായ കോട്ടയം സ്വദേശി അൽത്താഫ് ഒളിവിലാണ്. കഴിഞ്ഞ 16 നാണ് രാജകുമാരി നടുമറ്റം പാലക്കുന്നേൽ ടോമിയുടെ മാതാവ് മറിയക്കുട്ടിയെ(80) ഊൺമേശയുടെ കാലിൽ തുണി ഉപയോഗിച്ച് കെട്ടിയിട്ട ശേഷം ഒരു പവൻ തൂക്കം വരുന്ന മൂന്നു സ്വർണമോതിരങ്ങളും അലമാരയിൽ ഉണ്ടായിരുന്ന 3,000 രൂപയും അനില, സോണിയ, അൽത്താഫ് എന്നിവർ ചേർന്ന് മോഷ്ടിച്ചത്. മോഷണത്തിനിടെ മറിയക്കുട്ടി കെട്ടഴിച്ച് പുറത്തേക്ക് ഓടിയതോടെ പ്രതികൾ കടന്നുകളഞ്ഞു.
സംഭവത്തിനു ശേഷം ടോമിയുടെ വീടിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിനെ പിന്തുടർന്നു നടത്തിയ അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്.


















































