പത്തനംതിട്ട: കുടുംബകലഹത്തെ തുടർന്ന് ഭാര്യയേയും മകനേയുമടക്കം മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം കാട്ടിൽകയറി ഒളിച്ച യുവാവ് കടന്നല്ലിന്റെ കുത്തേറ്റ് പുറത്തുചാടി. ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയിൽ മനോജ് (46) ആണ് ഭാര്യ, മകൻ ഭാര്യമാതാവ് എന്നിവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ബുധനാഴ്ച രാത്രി 11.30 നായിരുന്നു സംഭവം.
കൊലപാതക ശ്രമത്തിന് ശേഷം ഇയാൾ സമീപത്തെ നാമക്കുഴി മലയിൽ ഒളിക്കുകയായിരുന്നു. എന്നാൽ ഇയാൾ ഒളിച്ചത് കടന്നൽ കൂടിനരികിലായിരുന്നു.കടന്നൽ കുത്തേറ്റതോടെ വ്യാഴാഴ്ച വൈകീട്ട് സഹായത്തിനായി മലയിറങ്ങുകയായിരുന്നു. സാരമായി പരുക്കേറ്റ മനോജിനെ പോലീസ് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചു. അതേസമയം വെട്ടേറ്റ ഭാര്യയും മകനും കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.
















































