കോയമ്പത്തൂർ: കഴിഞ്ഞ ദിവസം ദുബായ് എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാന അപകടത്തിൽ മരിച്ച വിങ് കമാൻഡർ നമാൻ സ്യാലിൻ്റെ പിതാവ് അപകട വിവരം അറിഞ്ഞത് യൂട്യൂബിൽ വീഡിയോകൾ തിരയുമ്പോഴെന്ന് റിപ്പോർട്ട്. തന്റെ മകൻ പങ്കെടുക്കുന്ന എയർ ഷോയുടെ വീഡിയോകൾക്കായി യൂട്യൂബിൽ സ്ക്രോൾ ചെയ്യുന്നതിനിടെയാണ് അപകടം സംബന്ധിച്ച വാർത്തകൾ നമൻ സിയാലിൻ്റെ പിതാവ് ജഗൻ നാഥ് സ്യാലിൻ്റെ ശ്രദ്ധയിൽ പെടുന്നത്. ജഗൻ നാഥ് സ്യാലിനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അപകടത്തിന്റെ തലേദിവസം എയർ ഷോയിലെ തൻ്റെ പ്രകടനം ടിവി ചാനലുകളിലോ യൂട്യൂബിലോ കാണാൻ മകൻ ഫോണിൽ സംസാരിച്ചപ്പോൾ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ജഗൻ നാഥ് സ്യാൽ പറയുന്നത്. അപകടം നടന്ന ദിവസം വൈകുന്നേരം നാല് മണിയോടെ ദുബായിൽ നടന്നുകൊണ്ടിരിക്കുന്ന എയർ ഷോയുടെ വീഡിയോകൾ യൂട്യൂബിൽ തിരയുമ്പോഴാണ് വിമാനാപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടതെന്നാണ് നമാൻ സ്യാലിൻ്റെ പിതാവ് വ്യക്തമാക്കിയിരിക്കുന്നത്. ‘അപകട വിവരം അറിഞ്ഞ ഉടൻ തന്നെ വിംഗ് കമാൻഡർ കൂടിയായ എന്റെ മരുമകളെ വിളിച്ച് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഞാൻ തീരുമാനിച്ചു. നിമിഷങ്ങൾക്കുള്ളിൽ, കുറഞ്ഞത് ആറ് വ്യോമസേനാ ഉദ്യോഗസ്ഥർ ഞങ്ങളുടെ വീട്ടിൽ എത്തി, എന്റെ മകന് എന്തോ മോശം സംഭവിച്ചതായി എനിക്ക് മനസിലായി’ എന്നായിരുന്നു ജഗൻ നാഥ് സ്യാൽ വ്യക്തമാക്കിയിരിക്കുന്നത്. ഹിമാചലിലെ കാംഗ്ര ജില്ലയിലെ പട്യാൽകാഡ് ഗ്രാമത്തിൽ നിന്നുള്ള ജഗൻ നാഥ് സ്യാൽ വിരമിച്ച സ്കൂൾ പ്രിൻസിപ്പലാണ്.
അതേസമയം രണ്ടാഴ്ച മുമ്പാണ് ജഗൻ സ്യാലും ഭാര്യ വീണ സ്യാലും പട്യാൽകാഡ് നിന്നും നമാൻ്റെ താമസസ്ഥലമായ കോയമ്പത്തൂരിലേക്ക് എത്തിയത്. മരുമകൾ കൊൽക്കത്തയിൽ പരിശീലനത്തിലായതിനാൽ കൊച്ചുമകൾ ആര്യ സിയാലിനെ പരിചരിക്കുന്നതിനായാണ് ഇരുവരും കോയമ്പത്തൂരിലെത്തിയത്. 2009ലാണ് എൻഡിഎ പരീക്ഷ പാസായ ശേഷം നമാൻ പ്രതിരോധ സേനയിൽ ചേർന്നത്. ഡൽഹൗസി പ്രൈമറി സ്‌കൂൾ, യോൾ കാന്റ് ധർമ്മശാലയിലെ ആർമി പബ്ലിക് സ്‌കൂൾ, ഹിമാചൽ പ്രദേശിലെ സുജൻപൂർ തിരയിലെ സൈനിക് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
ദുബായ് എയർ ഷോയുടെ അഭ്യാസപ്രകടനത്തിന്റെ ഭാഗമായി രണ്ട് തവണ തേജസ് ആകാശത്ത് കരണംമറിഞ്ഞിരുന്നു (റോൾ ഓവർ). ഇതിന് ശേഷമാണ് അപകടത്തിൽപ്പെട്ടത്. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പൈലറ്റിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് എയർഷോ താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. എയർഷോയിൽ പ്രദർശനത്തിനെത്തിയ വിമാനങ്ങളും ഹെലികോപ്ടറുകളും പ്രദർശിപ്പിച്ച ഭാഗത്ത് നിന്ന് 1.6 കിലോമീറ്റർ മാറിയാണ് അപകടമുണ്ടായത്. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമസേനാ വിമാനമാണ് തേജസ്.


















































