തിരുവനന്തപുരം: എസ്ഐആറിന്റെ പേരിലുള്ള കടുത്ത ജോലി സമ്മർദത്തെ തുടർന്ന് അനീഷ് ജോർജ് ജീവനൊടുക്കിയതിനു പിന്നാലെ സംസ്ഥാനത്ത് നാളെ ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കാൻ ബിഎൽഒമാർ. അമിത ടാർഗറ്റ് നൽകുന്നതിനാൽ ബിഎൽഒമാർ കടുത്ത ജോലി സമ്മർദത്തിലാണെന്ന് ബിഎൽഒമാരുടെ കൂട്ടായ്മ പറയുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്മർദത്തെ തുടർന്ന് ജോലി ചെയ്യാനാവാത്ത സാഹചര്യമാണെന്നും ഇവർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നാളെ വാർത്താസമ്മേളനം നടത്തും. 35,000 ബിഎൽഒമാരെയാണ് എസ്ഐആർ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുകയാണെന്നും ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ജീവനക്കാർ പറയുന്നു.
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് നാളെ സംസ്ഥാനത്ത് ബിഎൽഒമാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുന്നത്. ചീഫ് ഇലക്ടറൽ ഓഫിസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫിസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.


















































