വാഷിങ്ടൻ: വീട് വൃത്തിയാക്കാൻ പറഞ്ഞിട്ടും കേൾക്കാത്ത ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. ഇന്ത്യക്കാരിയായ അധ്യാപിക ചന്ദ്രപ്രഭ സിങ് (44) ആണ് നോർത്ത് കരോലീനയിൽ അറസ്റ്റിലായത്. വീട് വൃത്തിയാക്കാത്തതിന് കലി കയറിയ ഭാര്യ തന്നെ കുത്തുകയായിരുന്നുവെന്ന് അരവിന്ദ് പോലീസിനു മൊഴി നൽകി. എന്നാൽ, തർക്കത്തിനിടെ കത്തിയുമായി തിരിഞ്ഞപ്പോൾ അബദ്ധത്തിൽ ഭർത്താവിന്റെ ശരീരത്തിൽ കൊണ്ടതാണെന്നാണ് ഭാര്യയുടെ മൊഴി. ഭർത്താവ് അരവിന്ദ് സിങ് ചികിത്സയിലാണ്.
വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി അരവിന്ദിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ തന്നെ മനഃപ്പൂർവം കഴുത്തിൽ കുത്തിയതാണെന്നാണ് അരവിന്ദ് പോലീസിനു മൊഴി നൽകിയിരിക്കുന്നത്. അറസ്റ്റിലായ ചന്ദ്രപ്രഭയ്ക്ക് മജിസ്ട്രേറ്റ് ആദ്യം ജാമ്യം നിഷേധിച്ചെങ്കിലും പിന്നീട് അനുവദിച്ചു. ഭർത്താവുമായി ആശയവിനിമയം നടത്തരുതെന്ന് കോടതി നിർദേശിച്ചു. അതേസമയം ചന്ദ്രയെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു.

















































