തൊടുപുഴ: കുടുംബവഴക്കിനെ തുടർന്ന് രണ്ടാംഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം കാണക്കാരി കപ്പടക്കുന്നേൽ ജെസി (50)യുടെ മൃതദേഹമാണ് 60 കിലോമീറ്റർ അകലെ ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് സാം കെ. ജോർജിനെ (59) പോലീസ് കസ്റ്റഡിയിലെടുത്തു. ജെസിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കാണക്കാരിയിൽനിന്ന് കാറിലാണ് ഇയാൾ മൃതദേഹം ചെപ്പുകുളത്ത് എത്തിച്ചത്. പിന്നാലെ മൃതദേഹം കൊക്കയിലേക്കു തള്ളി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സാമിന്റെ ആദ്യഭാര്യ ഉപേക്ഷിച്ചുപോയശേഷം 1994-ലാണ് ജെസിയെ വിവാഹം ചെയ്തത്. എന്നാൽ വഴക്കിനെ തുടർന്ന് 15 വർഷമായി കാണക്കാരി രത്‌നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടിൽ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. ഇതിനിടെ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. സാമിന്റെ വഴിവിട്ട ബന്ധമാണ് പലപ്പോഴും വഴക്കിനു കാരണം. ഇതിനിടെ സമാധാനപരമായി സ്വന്തം വീട്ടിൽ താമസിക്കാൻ നൽകിയ കേസിൽ ജെസിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി 2018-ൽ പാല അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. സാമിന് ഇതേ വീട്ടിൽതന്നെ താമസിക്കാൻ ജെസി അനുവാദം നൽകി. വീട്ടിൽ കയറാതെ പുറത്തുനിന്ന് സ്റ്റെയർക്കെയ്സ് പണിതാണ് സാമിന് രണ്ടാംനിലയിൽ താമസ സൗകര്യമൊരുക്കിയത്.
അതേസമയം സാം വിദേശവനിതകൾ ഉൾപ്പെടെയുള്ളവരുമായി പരസ്യബന്ധം പുലർത്തിയിരുന്നത് ജെസി ചോദ്യം ചെയ്തിരുന്നു. ആറുമാസമായി എംജി യൂണിവേഴ്‌സിറ്റിയിൽ ടൂറിസം ബിരുദാനന്തര കോഴ്‌സ് പഠിക്കുകയായിരുന്നു സാം. ഇതിനിടെ സാം, ഭാര്യയെ ഈ വീട്ടിൽനിന്നും മാറ്റി മറ്റൊരിടത്ത് താമസിപ്പിക്കാൻ കോടതിയെ സമീപിച്ചു. എന്നാൽ, ജെസി കോടതിയിൽ ഇതിനെ എതിർത്തു.
ഇതോടെ സാമിന്റെ വഴിവിട്ട ജീവിതത്തിന് വിലങ്ങുതടിയായിനിന്ന ജെസിയെ കൊലപ്പെടുത്താൻ ഒരുവർഷം മുമ്പ്തന്നെ പദ്ധതി ഒരുക്കി. ഇരുനിലവീട്ടിൽ പരസ്പരബന്ധമില്ലാതെ താമസിച്ചിരുന്ന സമയങ്ങളിൽ ഇയാൾ വിദേശ വനിതകൾ ഉൾപ്പെടെയുള്ളവരുമായി ജെസിയുടെ കൺമുമ്പിലൂടെ വീട്ടിൽ എത്തിയിരുന്നു. ഇവിടേക്ക് എത്തിയ സ്ത്രീകളോട് താൻ അവിവാഹിതനാണെന്ന് പറഞ്ഞാണ് എത്തിച്ചിരുന്നതും. എന്നാൽ വീട്ടിലെത്തുന്ന സ്ത്രീകളോട് താൻ സാമിന്റെ ഭാര്യയാണെന്നും മൂന്ന് മക്കളുണ്ടെന്നും ജെസി അറിയിച്ചിരുന്നു. ഇതോടെ പലരും വീട്ടിൽനിന്നും അപ്പോൾ തന്നെ മടങ്ങിയിരുന്നു.
ഇതിനിടെ സാമിനൊപ്പമെത്തിയ വിയറ്റ്നാം സ്വദേശിയായ സ്ത്രീ ജെസിയെ കൊലപ്പെടുത്തുമെന്ന് സാം പറഞ്ഞതായി ഇവർ ജെസിക്ക് മുന്നറിയിപ്പും നൽകിയിരുന്നു. ഇതോടെ ജെസി കരുതലോടെയാണ് വീട്ടിൽ താമസിച്ചിരുന്നത്. ക്രൂരമായ പീഡനങ്ങൾ ജെസി നേരിട്ടിരുന്നതായും പോലീസ് പറയുന്നു.
ജെസി കോടതിയെ സമീപിച്ചതോടെ തനിക്കെതിരായി കോടതിയിൽനിന്ന് വിധി വന്നേക്കുമെന്ന് കരുതിയ സാം ഇവരെ കൊല്ലുകയായിരുന്നു. സെപ്റ്റംബർ 26-ന് രാത്രി ജെസി താമസിക്കുന്ന താഴത്തെ നിലയിലെത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. അടുത്തദിവസം പുലർച്ചെ കാറിൽ ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്ത് എത്തി. റോഡിൽനിന്ന് മൃതദേഹം കൊക്കയിലേക്ക് തള്ളിയിട്ടു.
29-ന് ജെസിയെ വിദേശത്തുള്ള മക്കൾ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. പിന്നാലെ ഇവർ കുറവിലങ്ങാട് പോലീസിൽ പരാതിപ്പെട്ടു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ബെംഗളൂരുവിലുണ്ടെന്ന് മനസിലാക്കി. പോലീസ് അവിടെയെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജെസിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ മക്കളായ സ്റ്റെഫി സാം, സോനു സാം, സാന്റോ സാം എന്നിവർ വിദേശത്താണ്. വൈക്കം ഡിവൈഎസ്‌പി ടി.പി. വിജയന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് എസ്എച്ച് ഇ.അജീബ്, എസ്‌ഐ മഹേഷ് കൃഷ്ണൻ, എഎസ്‌ഐ ടി.എച്ച്. റിയാസ്, സിപിഒ പ്രേംകുമാർ എന്നിവർ ചേർന്നാണ് സാമിനെ അറസ്റ്റ് ചെയ്തത്.