ചിറയിൻകീഴ്: ഓണാഘോഷത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്കു മാരകായുധങ്ങളുമായി കടന്നു കയറി പെൺകുട്ടിയടക്കം മൂന്നു പേരെ വെട്ടിപ്പരുക്കേൽപ്പിച്ചു. സംഭവത്തിൽ നാലുപ്രതികളെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് ഈഞ്ചയ്ക്കൽ പാലത്തിനു സമീപം ആറ്റുവരമ്പിൽ തിട്ടവീട്ടിൽ പ്രവീൺലാൽ (34), ഈഞ്ചയ്ക്കൽ അനന്തൻതിട്ടവീട്ടിൽ ഉണ്ണി (28), ആറ്റുവരമ്പ് വയൽതിട്ടവീട്ടിൽ കിരൺപ്രകാശ് (29), ഈഞ്ചയ്ക്കൽ വയൽതിട്ട വീട്ടിൽ ജയേഷ് (24) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി ഒൻപതരമണിയോടെയാണു സംഭവത്തിനു തുടക്കം. ചിറയിൻകീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന ഓണാഘോഷങ്ങൾക്കിടയിലേക്ക് ഒരു സംഘം അക്രമികൽ മദ്യപിച്ചു മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരിപാടികൾ കാണാനിരുന്ന നാട്ടുകാർക്കിടയിലേക്കു അക്രമികൾ ബൈക്കുകൾ ഓടിച്ചുകയറ്റുകയായിരുന്നു. തുടർന്നു സ്ത്രീകളടക്കമുള്ളവരെ അസഭ്യം വിളിച്ചു വാളുകാട്ടി ഓടിക്കാൻ ശ്രമിച്ചു. സംഘാടകരിൽ ചിലർ അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതു സംഘർഷം വർധിപ്പിച്ചു.
അതേസമയം ഇരുവിഭാഗമായിത്തിരിഞ്ഞുള്ള സംഘർഷത്തിനിടെ ചിറയിൻകീഴ് കുറട്ടുവിളാകം തവളാത്ത് വീട്ടിൽ അച്ചുലാൽ (35) കുറട്ടുവിളാകം കല്ലുതട്ടിൽ വീട്ടിൽ അജിത്ത് (37), പിന്തിരിപ്പിക്കാൻ എത്തിയ അച്ചുലാലിന്റെ സഹോദരി മോനിഷ (37) എന്നിവരെ വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അച്ചുലാലിനെയും അജിത്തിനേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഹൃദ്രോഗി കൂടിയായ മോനിഷയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്റർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 2022ൽ സമാനമായ അക്രമം ഓണാഘോഷത്തിനിടെ നടന്നിരുന്നതായും അന്നു അക്രമമഴിച്ചുവിട്ടവരാണ് ഇപ്പോഴത്തെ സംഭവത്തിലും പ്രതികളെന്നും നാട്ടുകാർ പോലീസിനു മൊഴി നൽകി. പ്രതികളെ റിമാൻഡ് ചെയ്തു.