ന്യൂഡൽഹി: സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2012 മുതൽ 2019 വരെ സിപിഐ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സുധാകർ റെഡ്ഡി ആന്ധ്രാ പ്രദേശിൽ നിന്നുമുള്ള മുൻ ലോകസഭാംഗവുമാണ്. ലോക്സഭയിൽ രണ്ടുതവണ നൽഗൊണ്ടയെ പ്രതിനിധീകരിച്ചെത്തിയ അദ്ദേഹം ജനങ്ങൾക്കായി നിരന്തര പോരാട്ടങ്ങൾ നടത്തിയ നേതാവാണ്.
സുധാകർ തന്റെ ജീവിതം മുഴുവൻ തൊഴിലാളി വർഗത്തിന്റെയും അടിച്ചമർത്തപ്പെട്ടവരുടെയും പോരാട്ടങ്ങൾക്കായി സമർപ്പിച്ച നേതാവാണെന്ന് സിപിഐ ദേശീയ നേതൃത്വം അനുശോചിച്ചു. ജനങ്ങൾക്കു വേണ്ടിയുള്ള ഒരു ആജീവനാന്ത പോരാളിയായ അദ്ദേഹം, സിപിഐയോടും ഇടതുപക്ഷ പ്രസ്ഥാനത്തോടുമുള്ള അദ്ദേഹത്തിന്റെ എളിമ, വ്യക്തത, അചഞ്ചലമായ പ്രതിബദ്ധത എന്നിവയാൽ ഓർമ്മിക്കപ്പെടും- സിപിഐ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
1942ൽ തെലങ്കാനയിലെ മഹ്ബൂബ് നഗർ ജില്ലയിൽ ജനിച്ച റെഡ്ഡി നൽഗൊണ്ട നിയോജകമണ്ഡലത്തിൽ നിന്ന് 1998 ലും 2004 ലും രണ്ടുതവണ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. താഴെത്തട്ടിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾക്കും വേണ്ടി നിരന്തരം പോരാടിയിരുന്ന ആളാണ് സുധാകർ റെഡ്ഡി.
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സ. എസ്. സുധാകർ റെഡ്ഡിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നുവെന്നും മന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.