കൊച്ചി: കേരളത്തിന്റെ സ്വന്തം ചായ ബ്രാൻഡായ ഈസ്റ്റി (Eastea) , അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 350 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് വിപണിയിൽ പുതിയ കുതിപ്പിനൊരുങ്ങുന്നു. 1968-ൽ എം.ഇ. മീരാൻ സ്ഥാപിച്ച ഗ്രൂപ്പ് മീരാന്റെ ഭാഗമായ ഈസ്റ്റി, ഇന്ന് കേരളീയരുടെ പ്രിയപ്പെട്ട ചായ ബ്രാൻഡാണ് .
വിപണി വിപുലീകരണം, ലക്ഷ്യം 49,000 ഔട്ട്ലെറ്റുകൾ
2022-ൽ ഈസ്റ്റേൺ ഗ്രൂപ്പിൽ നിന്ന് സ്വന്തം വിതരണ ശൃംഖലയിലേക്ക് മാറിയതോടെയാണ് ഈസ്റ്റിയുടെ വളർച്ച വേഗത്തിലായത്. നിലവിൽ 30,000 റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ലഭ്യമായ ഈസ്റ്റി, അടുത്ത 15 മാസത്തിനുള്ളിൽ 136 വിതരണ റൂട്ടുകളിലൂടെ 49,000 ഔട്ട്ലെറ്റുകളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതുകൂടാതെ, 20 രാജ്യങ്ങളിൽ ഇതിനോടകം സാന്നിധ്യമറിയിച്ച ഈസ്റ്റി, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
ഓണം സ്‌പെഷ്യൽ ചായയും, പുതിയ ഉത്പന്നങ്ങളും
ഓണം പ്രമാണിച്ച്, ഈസ്റ്റി പുതിയ പ്രീമിയം ചായയായ ഈസ്റ്റി സ്‌പെഷ്യൽ പുറത്തിറക്കി. ”ഗുണമേന്മയിലും, രുചിയിലും ഞങ്ങൾ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഈസ്റ്റി കേരളത്തിലെ ഏറ്റവും വിശ്വസ്ഥമായ ചായ ബ്രാൻഡാക്കി മാറ്റിയത്. ഇനി വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനായി, എഫ്.എം.സി.ജി (FMCG) രംഗത്തെ തന്ത്രപരമായ ഏറ്റെടുക്കലുകളും ഞങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് കമ്പനിയുടെ വളർച്ചയെക്കുറിച്ച് സംസാരിച്ച ചെയർമാൻ നവാസ് മീരാൻ പറഞ്ഞു.
ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കനുസരിച്ച്, ഡാർജിലിംഗ്, ആസാം, നീലഗിരി, ഹിമാലയം എന്നിവിടങ്ങളിൽ നിന്നുള്ള ഓർഗാനിക്, ഓർത്തഡോക്സ് ചായ ഇനങ്ങളും ഉടൻ വിപണിയിലെത്തിക്കാൻ ഈസ്റ്റി തയ്യാറെടുക്കുന്നുണ്ട്.
ശക്തമായ അടിത്തറയും, വ്യക്തമായ വളർച്ചാ ലക്ഷ്യങ്ങളുമായി മുന്നേറുന്ന ഈസ്റ്റി, ഇന്ത്യൻ എഫ്.എം.സി.ജി. വിപണിയിൽ ഒരു പുതിയ അധ്യായം കുറിക്കാൻ തയ്യാറെടുക്കുകയാണ്.