തിരുവനന്തപുരം: അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേർക്കു പരുക്ക്. ഇതിൽ 4 പേരുടെ നില ഗുരുതരം. തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ മുന്നിൽ നിർത്തിയിട്ട ഓട്ടോയിലും കാറിലും ഇടിച്ചശേഷമാണ് തൊട്ടടുത്തുള്ള നടപ്പാതയിലേക്ക് കാർ ഇടിച്ചു കയറിയത്.
അപകടത്തിൽ പരുക്കേറ്റവരിൽ രണ്ടുപേർ ഓട്ടോഡ്രൈവർമാരും രണ്ടുപേർ കാൽനടയാത്രക്കാരുമാണ്. ഒരു ഓട്ടോ ഡ്രൈവർക്ക് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകട സമയം കാർ ഓടിച്ചിരുന്നത് വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥാണ്. ഇയാൾക്ക് ഡ്രൈവിങ് ലൈസൻസുണ്ട്. ഡ്രൈവിങ് പഠനത്തിനിടെയാണ് അപകടമെന്നാണ് ലഭിക്കുന്ന വിവരം. യുവാവും ബന്ധുവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം ബ്രേക്കിനു പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കാറിന്റെ മുൻഭാഗം മുഴുവൻ തകർന്ന നിലയിലാണ്.