ന്യൂഡൽഹി: ന്യൂഡൽഹി- ഭോപ്പാൽ വന്ദേഭാരത് എക്സ്പ്രസിൽ വിൻഡോ സീറ്റ് നൽകാൻ വിസമ്മതിച്ച യാത്രക്കാരന് ട്രെയിനിനുള്ളിൽ നേരിട്ടത് ക്രൂരമർദ്ദനം. സീറ്റ് മാറാൻ തയ്യാറാവാതിരുന്ന യാത്രക്കാരനെ ബിജെപി എംഎൽഎയായ രാജീവ് സിംഗും അനുയായികളും ചേർന്നാണ് തല്ലിച്ചതച്ചത്. യാത്രക്കാരനെ ചിലർ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. യൂണിഫോമിലുള്ള പൊലീസുകാരൻ അടക്കമുള്ളവ യാത്രക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. എംഎൽഎയുടെ സീറ്റ് മറ്റൊരു നിരയിലും ഒപ്പമുണ്ടായിരുന്ന കുടുംബത്തിന്റെ സീറ്റ് മറ്റൊരു നിരയിലുമായിരുന്നു.
കുടുംബത്തിനൊപ്പം സീറ്റുണ്ടായിരുന്ന ആളുമായി സീറ്റ് മാറാനുള്ള ശ്രമങ്ങൾ വാക്കേറ്റത്തിലും പിന്നാലെ കയ്യേറ്റത്തിലും കലാശിക്കുകയായിരുന്നു. വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ് സംഭവം. ആക്രമണത്തിന്റെ വീഡിയോ കോൺഗ്രസ് വക്താവായ സുപ്രിയ ശ്രിനെറ്റ് ആണ് പുറത്ത് വിട്ടിട്ടുള്ളത്. രക്തം പുരണ്ട ടീ ഷർട്ടുമായി മുഖത്ത് നിന്ന് രക്തം തുടയ്ക്കുന്ന യാത്രക്കാരന്റേതെന്ന പേരിലുള്ള ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. എംഎൽഎയോടും കുടുംബത്തോടും മോശം പെരുമാറ്റമാണ് യാത്രക്കാരന്റേതെന്ന ആരോപണമാണ് എംഎൽഎ ഉയർത്തുന്നത്. ഭാര്യയ്ക്കും മകനും ഒപ്പമായിരുന്നു ബിജെപി എംഎൽഎ യാത്ര ചെയ്തിരുന്നത്.
ഝാൻസി എത്തിയപ്പോഴാണ് യാത്രക്കാരൻ മോശമായി പെരുമാറിയതെന്നാണ് എംഎൽഎ ആരോപിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് രാജീവ് സിംഗ്. ഭോപ്പാലിലേക്കാണ് മർദ്ദനമേറ്റ യാത്രക്കാരൻ ടിക്കറ്റെടുത്തിരുന്നത്. വന്ദേഭാരത് ഝാൻസി സ്റ്റേഷനിലെത്തിയപ്പോൾ എംഎൽഎയുടെ അനുയായികൾ ട്രെയിനിൽ കയറി ഇയാളെ ആക്രമിക്കുകയായിരുന്നു.