തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബിയുടെ തിരിച്ചു പോക്ക് അനിശ്ചിതത്വത്തിൽ. സാങ്കേതിക തകരാർ ഇതുവരെ പരിഹരിക്കാനാകാത്തതിനെ തുടർന്നാണ് തിരിച്ചുപോക്ക് അനിശ്ചിതമായി നീളുന്നത്. തകരാർ പരിഹരിക്കാനായി യുദ്ധക്കപ്പലിൽ നിന്നെത്തിയ വിദഗ്ധരും പൈലറ്റും തിരിച്ചുപോയി. വിമാനം അറ്റകുറ്റപ്പണിക്കായി ഇംഗ്ലണ്ടിൽ നിന്ന് എഞ്ചിനീയർമാർ എത്തുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ജോലിയും നടക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
ആറ് ദിവസമായി കേരളത്തിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്ന യുദ്ധവിമാനം എഫ്-35ബിക്ക് ഹാങ്ങർ സ്ഥലം നൽകാമെന്ന എയർ ഇന്ത്യയുടെ വാഗ്ദാനം ബ്രിട്ടീഷ് റോയൽ നേവി നിരസിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ തന്നെ തുടരാമെന്നാണ് ബ്രിട്ടീഷ് നേവി അറിയിച്ചത്. ബ്രിട്ടീഷ് നാവികസേനയുടെ അഭ്യർഥന പ്രകാരം ഹാംഗറിനുള്ളിൽ മാറ്റില്ലെന്ന് അധികൃതർ അറിയിച്ചു.
അമേരിക്കൻ നിർമിത എഫ്-35ബി ലോകത്ത് ഏറ്റവും ചെലവേറിയ യുദ്ധവിമാനമാണ്. സാങ്കേതിക വിദ്യ ഒരിക്കലും മറ്റാരും പരിശോധിക്കാതിരിക്കാനാണ് ഹാംഗർ സ്ഥലം അനുവദിക്കാനുള്ള എയർ ഇന്ത്യയുടെ വാഗ്ദാനം റോയൽ നേവി നിരസിക്കാൻ കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, അന്തിമ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി ഹാംഗറിനുള്ളിൽ മാറ്റുന്നത് പരിഗണിച്ചേക്കാമെന്നും അധികൃതർ വ്യക്തമാക്കി.
ജൂൺ 14നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടീഷ് എഫ്-35B അപ്രതീക്ഷിത ലാൻഡിംഗ് നടത്തിയത്. ഇന്തോ-പസഫിക് മേഖലയിൽ നിലവിൽ വിന്യസിച്ചിരിക്കുന്ന യുകെയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമാണ് ഈ വിമാനം. കാരിയർ ഗ്രൂപ്പ് അടുത്തിടെ ഇന്ത്യൻ നാവികസേനയുമായി സംയുക്ത സമുദ്ര അഭ്യാസങ്ങൾ നടത്തിയിരുന്നു.