തൃശ്ശൂർ: സേലത്ത് കാറപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദർശിച്ച് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷമേ ഷൈനിന്റെ ശസ്ത്രക്രിയ നടക്കൂ എന്നും അദ്ദേഹം അറിയിച്ചു. അതിനിടെ ഷൈനിനെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും.
ശനിയാഴ്ച രാത്രി പത്തരയോടെ ചേച്ചിമാർ രണ്ടുപേരുമെത്തും. ഞായറാഴ്ച കുർബാനയുള്ളതുകൊണ്ട് രാവിലെ ചടങ്ങുകൾ നടത്തുന്നത് ബുദ്ധിമുട്ടായിരിക്കും. ബന്ധുക്കളെല്ലാം വന്ന് ഇടവക വികാരിയുമായി ആലോചിച്ചതിനുശേഷം കാര്യങ്ങൾ തീരുമാനിക്കും. ഷൈനിന്റെ അമ്മയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. ഭർത്താവായ ചാക്കോ മരിച്ച വിവരം അവരെ അറിയിച്ചിട്ടില്ല.
ഡോക്ടർമാരുമായി സംസാരിച്ചു. ഷൈനിന്റെ കൈക്ക് പരിക്കുണ്ടെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. പിതാവിന്റെ മരണാനന്തര ചടങ്ങുകളൊക്കെ കഴിഞ്ഞശേഷമായിരിക്കും സർജറി നടത്തുക. അങ്ങനെ മതിയെന്ന് പറഞ്ഞിട്ടുണ്ട്. കാറിന്റെ മുന്നിലിരുന്നവർക്ക് കുഴപ്പമൊന്നുമുണ്ടായില്ല. പിൻസീറ്റിലിരുന്ന മൂന്നുപേർക്കാണ് അപകടംപറ്റിയതെന്നും സുരേഷ് ഗോപി പറഞ്ഞു.