കോട്ടയം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ അടിച്ചുമാറ്റിയ ശേഷം മരിച്ചെന്ന് സ്വയം വാർത്ത നൽകിയയാൾ പിടിയിൽ. കോട്ടയം കുമാരനല്ലൂർ സ്വദേശി സജീവ് എം ആറിനെയാണ് ഗാന്ധിനഗർ പോലീസ് പിടിയിലായത്. 2024ലെ കേസിലാണ് ഗാന്ധിനഗർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേസിൽ പ്രതിയായ സജീവ് കോട്ടയം കുമാരനെല്ലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് നാലു തവണയായി സ്വർണ്ണം പണയം വെച്ച് നാലു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം രൂപ വാങ്ങി. പിന്നീട് ഇയാൾ കാശുമായി തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ താൻ മരിച്ചുവെന്ന് പത്രത്തിൽ വാർത്തയും കൊടുത്തു.
പക്ഷെ സജീവ് മരിച്ചതിനു ശേഷവും ഇയാളുടെ നമ്പറിൽ നിന്നും ഭാര്യയുടെ ഫോണിലേക്ക് കോളുകൾ വന്നതോടെയാണ് പോലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഒടുവിൽ കൊടേക്കനാലിൽ നിന്നും പ്രതിയെ പോലീസ് പിടികൂടി.