കോഴിക്കോട്: അടുത്ത നിമിഷം എന്തുസംഭവിക്കുമെന്നുള്ള പേടികൊണ്ട്, ഒന്നുറങ്ങാനാകാതെ… ഉറ്റവരെയോ, ഉടയവരേയോ ഇനി കാണാനാവുമോ എന്നറിയതെ ആകെ അങ്കലാപ്പിയാണ് കശ്മിരിലെ ഒരുകൂട്ടം മലയാളി വിദ്യാർഥികൾ.
”രാത്രിയായാൽ വൈദ്യുതിയുണ്ടാവില്ല, കൂരാക്കൂരിരുട്ടിലാണ് നേരം പുലരുവോളം, വെടിയൊച്ചപോലെയുള്ള ശബ്ദങ്ങൾ കേൾക്കും. പേടികൊണ്ട് ഉറങ്ങിയിട്ട് നാലുദിവസമായി, എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്തിയാൽ മതി. തമിഴ്നാട്ടുകാരായ വിദ്യാർഥികളൊക്കെ നാളെ മടങ്ങുകയാണെന്ന് പറയുന്നു. പക്ഷേ, ഞങ്ങളെ നാട്ടിലെത്തിക്കാൻ ആരുമില്ല” -ജമ്മു- കശ്മീർ ബാരാമുള കാർഷികസർവകലാശാലയിലെ എംഎസ് സി വിദ്യാർഥിനി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഫാത്തിമ തജ്വ.
”കുപ്വാരയിലടക്കം ഷെല്ലാക്രമണങ്ങൾ നടക്കുന്നു എന്നുകേൾക്കുന്നുണ്ട്. അത് ഇവിടെനിന്ന് അധികംദൂരെയല്ല. ഓപ്പറേഷൻ സിന്ദൂർ നടന്ന ദിവസം പുലർച്ചെ മൂന്നുമണിയോടെ എന്തോ വന്ന് വീഴുന്ന രീതിയിലുള്ള കനത്ത ശബ്ദംകേട്ടിരുന്നു. പിറ്റേദിവസമാണ് എന്താണെന്ന് മനസിലായത്. കശ്മീരികളായ വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങി. ഇപ്പോൾ മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ളവർ മാത്രമാണ് ശേഷിക്കുന്നത്. ഞാനടക്കം 22 മലയാളികളുണ്ട്. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ഹോസ്റ്റലിൽ കഴിച്ചുകൂട്ടുകയാണ്. ഭീതിയുള്ള സാഹചര്യത്തിൽ തുടരേണ്ടിവരുന്നതുകൊണ്ട് എല്ലാവരും മാനസികമായി തകർന്നിരിക്കുകയാണ്. ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്’.
”എല്ലാവരും പറയുന്നത് ഹോസ്റ്റലാണ് സുരക്ഷിതമെന്നാണ്. പക്ഷേ, ഞങ്ങൾക്ക് എങ്ങനെയെങ്കിലും നാട്ടിലെത്തണം. ഞങ്ങൾക്കുമുന്നിൽ ഒരുവഴിയുമില്ല. വിമാനത്താവളം അടച്ചു. രണ്ടുമണിക്കൂറെടുക്കും റെയിൽവേ സ്റ്റേഷനിലെത്താൻ. ട്രെയിൻ സർവീസുണ്ടോ എന്നുപോലും അറിയില്ല. വ്യാഴാഴ്ച രാത്രി കേരള മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഞങ്ങളുടെ പ്രശ്‌നങ്ങൾ കാണിച്ച് ഇ-മെയിൽ അയച്ചിട്ടുണ്ട്. പക്ഷേ, ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല”.
അതേസമയം കശ്മീരിന്റെ പലഭാഗങ്ങളിലായി 100 വിദ്യാർഥികൾ തന്റെ അറിവിൽത്തന്നെ ഇങ്ങനെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും എൻഐടിയിൽ ഉൾപ്പെടെ പഠിക്കുന്നവർ വേറെയുമുണ്ടെന്നും ഫാത്തിമ പറയുന്നു. താരതമ്യേന സുരക്ഷിതമായ ശ്രീനഗറിലാണെങ്കിലും നാട്ടിലെത്താനുള്ള വഴിതേടുകയാണെന്നാണ് ഷാലിമാറിലെ ഷേർ ഇ കശ്മീർ അഗ്രികൾച്ചറൽ സർവകലാശാലയിലെ എംഎസ് സി ഹോർട്ടികൾച്ചർ വിദ്യാർഥിനി കോഴിക്കോട് മടവൂർ സ്വദേശി ഫാത്തിമ നേഹ പറയുന്നത്. മറ്റ് 20 മലയാളിവിദ്യാർഥികൾകൂടി നേഹയ്‌ക്കൊപ്പമുണ്ട്.
”തെലങ്കാന, തമിഴ്‌നാട് സർക്കാരുകൾ അവരുടെ കുട്ടികളെ കൊണ്ടുപോവാൻ ശ്രമം നടത്തുന്നുണ്ട്. നോർക്ക റൂട്ട്‌സിൽനിന്ന് വിളിച്ച് വിവരങ്ങൾ ചോദിച്ചിരുന്നു. അതിനപ്പുറത്തേക്ക് ഒന്നുമറിയില്ല. മണ്ണിടിഞ്ഞ് ജമ്മു- ശ്രീനഗർ റോഡ് അടച്ചിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലേക്ക് രണ്ടുമണിക്കൂർ യാത്രചെയ്യണം. നാട്ടുകാർക്ക് പ്രശ്‌നമില്ല. അവർക്ക് ഇതെല്ലാം പരിചിതമാണ്. ഞങ്ങളാണ് പേടിച്ചുകഴിയുന്നത്. ശ്രീനഗർ നിലവിൽ സുരക്ഷിതമാണെന്നത് മാത്രമാണ് ആകെ ഒരാശ്വാസം” -നേഹ ഭീതിയോടെ പറയുന്നു.