പത്തനംതിട്ട: നീറ്റ് പരീക്ഷയുടെ വ്യാജ ഹാൾടിക്കറ്റ് തയാറാക്കി വിദ്യാർഥിക്കു നൽകിയതിൽ പോലീസ് കസ്റ്റഡിയിലെടുത്ത ഗ്രീഷ്മയെ ഇവർ ജോലി ചെയ്തിരുന്ന നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ ഈ അക്ഷയ സെന്ററിൽ തന്നെ അപേക്ഷ നൽകിയ മറ്റൊരു വിദ്യാർഥിയുടെ യഥാർഥ ഹാൾടിക്കറ്റ് ഉപയോഗിച്ചാണ് വ്യാജ ഹാൾടിക്കറ്റ് തയാറാക്കിയതെന്ന് ഗ്രീഷ്മ പോലീസിന് മൊഴി നൽകി.
ഹാൾടിക്കറ്റ് നിർമിക്കുന്നതിനായി ഗൂഗിളിൽ സെർച്ച് ചെയ്താണ് പരീക്ഷകേന്ദ്രം കണ്ടുപിടിച്ചത്. ഗ്രീഷ്മ തയാറാക്കിയ ഹാൾടിക്കറ്റിൽ പരീക്ഷ കേന്ദ്രമായി പത്തനംതിട്ട മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞവർഷം ഇവിടെ നീറ്റ് പരീക്ഷ നടന്നിരുന്നതായി ഗൂഗിൾ സെർച്ചിൽ മനസിലായി. ഇതോടെ ഈ സെന്റർ നൽകുകയായിരുന്നു. എന്നാൽ ഈ വർഷം ഇവിടെ പരീക്ഷാ സെന്ററായിരുന്നില്ല. തിരുവനന്തപുരം അമ്പൂരി സ്വദേശിയായ വിദ്യാർഥിക്കാണ് ഹാൾടിക്കറ്റ് നൽകിയത്. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട വരെ പോയി പരീക്ഷ എഴുതില്ലെന്ന ധാരണയിലാണ് ഇങ്ങനെ ചെയ്തതെന്നും ഗ്രീഷ്മ പറഞ്ഞു. സംഭവത്തിൽ അക്ഷയ സെന്ററിലെ കംപ്യൂട്ടറും ഹാർഡ് ഡിസ്‌കും കസ്റ്റഡിയിൽ എടുത്തു.
അതേസമയം നീറ്റ് പരീക്ഷ എഴുതാൻ വിദ്യാർഥി വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയ സംഭവത്തിൽ ഇന്നു രാവിലെയാണ് ഗ്രീഷ്മയെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിയുടെ അമ്മ നീറ്റിന് അപേക്ഷ നൽകാൻ ഏൽപിച്ചിരുന്നു. ഇതിനായി പണവും നൽകി. എന്നാൽ അപേക്ഷിക്കാൻ മറന്നുപോയതിനാൽ പിന്നീട് വ്യാജ ഹാൾടിക്കറ്റ് തയാറാക്കി വാട്സാപ്പിൽ നൽകുകയായിരുന്നു.
വ്യാജ ഹാൾടിക്കറ്റുമായി പരീക്ഷയ്ക്ക് എത്തിയ തിരുവനന്തപുരം അമ്പൂരി സ്വദേശിയായ വിദ്യാർഥിയെ പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെന്ററിലാണ് വിദ്യാർഥി പരീക്ഷ എഴുതാനെത്തിയത്. അഡ്മിറ്റ് കാർഡിൽ പരീക്ഷാ സെന്ററായി രേഖപ്പെടുത്തിയുന്ന പത്തനംതിട്ട മാർത്തോമ്മാ ഹയർസെക്കൻഡറി സ്‌കൂൾ ഇന്നലെ രാവിലെ അമ്മയും കുട്ടിയും എത്തിയപ്പോഴാണ് ഈ സ്‌കൂളിൽ പരീക്ഷാ സെന്റർ ഇല്ലെന്ന് അറിയുന്നത്. തുടർന്ന് തൈക്കാവ് സ്‌കൂളിൽ എത്തി കാർഡിലെ നമ്പർ പരിശോധിച്ചപ്പോൾ വിദ്യാർഥിക്ക് അവിടെയും പരീക്ഷ ഇല്ലെന്ന് കണ്ടെത്തി. ക്യൂആർ കോഡ് സ്‌കാൻ ചെയ്തപ്പോൾ മറ്റൊരു പേരാണ് തെളിഞ്ഞത്.
അതേസമയം പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ഒബ്‌സർവറും സ്‌കൂൾ അധികൃതരും വിവരം സ്‌റ്റേറ്റ് കോ ഓഡിനേറ്ററെ അറിയിച്ചു. തുടർന്ന് വിദ്യാർഥിയുടെ അവസരം നഷ്ടപ്പെടാതിരിക്കാൻ പരീക്ഷയ്ക്കു എത്താത്ത മറ്റൊരു വിദ്യാർഥിയുടെ സീറ്റിലിരുന്നു പരീക്ഷ എഴുതാൻ അനുവദിക്കാമെന്നു തീരുമാനമായി. ഒരു മണിക്കൂർ വിദ്യാർഥി പരീക്ഷ എഴുതുകയും ചെയ്തു. ഇതിനിടെ രേഖകൾ പരിശോധിച്ചപ്പോൾ വിദ്യാർഥി നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഹാൾടിക്കറ്റ് നൽകിയത് അക്ഷയ സെന്ററിൽ നിന്നാണെന്ന് വിദ്യാർഥിയും അമ്മയും പോലീസിന് മൊഴി നൽകി. ഇതു പ്രകാരം നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരിയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പു പുറത്തായത്.