തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എഡിജിപി എംആർ അജിത് കുമാറിന് സർക്കാരിന്റെ ക്ലീൻചിറ്റ്. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നാണ് വിവരം.
ഇന്നലെ കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ച് ഒപ്പിടുകയായിരുന്നു. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടന്നത്. ഇതിനെ തുടർന്ന് അന്വേഷണം നടത്തിയ വിജിലൻസ് ഡയറക്ടർ കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് റിപ്പോർട്ട് നൽകുകയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടാണ് മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നത്.
എന്നാൽ പി വിജയനെതിരായ വ്യാജ മൊഴി നൽകിയ സംഭവത്തിൽ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. സ്വർണ കടത്തിൽ എഡിജിപി പി വിജയന് ബന്ധമുണ്ടെന്ന് അജിത്‌കുമാർ മൊഴി നൽകിയിരുന്നു. എസ്‌പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നൽകിയ മൊഴി. എന്നാൽ സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു.
തുടർന്നു പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ ഡിജിപിയോട് സർക്കാർ അഭിപ്രായം ചോദിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ അജിത്‌കുമാർ നൽകിയ മൊഴി കള്ളമാണെന്ന് പറഞ്ഞ് നേരത്തെ പി വിജയൻ ഡിജിപിക്ക് പരാതി സമർപ്പിച്ചിരുന്നു. നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. അതല്ലെങ്കിൽ താൻ തന്നെ സ്വയം അന്വേഷണം നടത്താൻ സർക്കാർ അനുവദിക്കണമെന്നും പി വിജയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് സർക്കാർ അംഗീകാരം നൽകിയില്ല.