വാഷിങ്ടൻ∙ ആണവ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ ഇറാൻ വൻ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്ന് ഒമാനിൽ നടക്കാനിരിക്കുന്ന യുഎസ്- ഇറാൻ ചർച്ചകൾക്ക് മുന്നോടിയായി ട്രംപിന്റെ പ്രസ് സെക്രട്ടറിയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇറാനെ ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്. ‘‘ഇറാൻ ഒരു സന്തുഷ്ട രാജ്യമാകണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ അവർക്ക് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല.
’’ – യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഒമാനിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഹ്ചിയെ കാണുന്നതിനു മണിക്കൂറുകൾക്ക് മുൻപ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നതാണ് ട്രംപിന്റെ പ്രഥമ പരിഗണന. നയതന്ത്രപരമായ പ്രമേയത്തെയാണ് പ്രസിഡന്റ് പിന്തുണയ്ക്കുന്നത്. നയതന്ത്രം പരാജയപ്പെട്ടാൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ ട്രംപ് തയാറാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
ആണവപദ്ധതി പ്രശ്നത്തിൽ ട്രംപ് ഭരണകൂടം ഇറാനുമായി നടത്തുന്ന ആദ്യ ഉന്നതതല ചർച്ചയാണ് ഇന്ന് ഒമാനിൽ നടക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഹ്ചിയുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
ആണവായുധം സ്വന്തമാക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നും ആണവ പദ്ധതി ഉപേക്ഷിക്കമെന്ന യുഎസ് നിലപാട് ചർച്ചയിൽ ഉന്നയിക്കുമെന്നും സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. എന്നാൽ യുഎസുമായി തുറന്ന മനസ്സോടെയുള്ള ചർച്ചയാണ് ആഗ്രഹിക്കുന്നതെന്നും ആണവായുധ നിർമാണത്തോട് ശക്തമായ എതിർപ്പാണുള്ളതെന്നും ഇറാൻ നേതൃത്വവും അറിയിച്ചു. ഭീഷണിയും അടിച്ചേൽപിക്കലും അംഗീകരിക്കില്ലെന്നും ഇറാൻ വക്താവ് പറഞ്ഞു.