കോഴിക്കോട്: താമരശേരി 10-ാം ക്ലാസുകാരൻ ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി കസ്റ്റഡിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി. ഈ വിദ്യാർഥിയെ സംഭവ സ്ഥലത്ത് കൊണ്ടുപോയതിനു പിന്നാലെ താമരശ്ശേരി സ്റ്റേഷനിലേക്ക് എത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജുവൈനൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിരുന്നു.
അതേസമയം പ്രതികളെ പാർപ്പിച്ചിരുന്ന വെളളിമാട് കുന്ന് ജുവനൈൽ ഹോമിന് പരിസരത്തെ സ്കൂളുകളാണ് വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ പരിഗണിച്ചത് എങ്കിലും അവിടേക്കും പ്രതിഷേധം വ്യാപിക്കുമെന്നതിനാൽ ജുവനൈൽ ഹോം തന്നെ പരീക്ഷ കേന്ദ്രമാക്കാൻ തീരുമാനിക്കുകയായിരുന്നു. കെഎസ്‍യു യൂത്ത് കോൺഗ്രസ് എംഎസ്എഫ് തുടങ്ങിയ സംഘടനകളുടെ ജില്ലാ സംസ്ഥാന നേതാക്കളെല്ലാം ജുവനൈൽ ഹോമിന് മുന്നിൽ പ്രതിഷേധവുമായെത്തി. ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. 12 മണിയോടെ പരീക്ഷ പൂർത്തിയായ ശേഷം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി. പ്രതികൾക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കിയത് തെറ്റായ സന്ദേശം നൽകുമെന്ന് ഷഹബാസിൻറെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഷഹബാസിനെ ആക്രമിക്കാൻ നേതൃത്വം നൽകിയ കുട്ടിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നു. വിദ്യാർഥികൾ ഏറ്റുമുട്ടുമ്പോൾ ഇയാൾ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്ന് ഷഹബാസിന്റെ ബന്ധുക്കൾ പറഞ്ഞു. മുമ്പും കേസുകളിൽപ്പെട്ടിരുന്നതായാണ് വിവരം. ഇക്കാര്യത്തെക്കുറിച്ച് പൊലീസ് പരിശോധിച്ചുവരികയാണ്. വിദ്യാർഥിയുടെ രക്ഷിതാവിനെതിരെ കേസെടുക്കില്ലെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജു ഇന്നലെ പറഞ്ഞിരുന്നു.
എന്നാൽ കേസ് അന്വേഷിക്കുന്ന താമരശേരി പോലീസ് പ്രധാന പ്രതിയുടെ പിതാവിനെയും കേസിൽ പ്രതി ചേർക്കാനാണ് തീരുമാനം. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് കൈമാറിയത് ഇയാളാണെന്ന നിഗമനത്തിലാണ് ഈ നീക്കം. ഇയാൾ താമരശേരി പോലീസ് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ പ്രതിയാണ്. ഇയാളുടെ ക്വട്ടേഷൻ രാഷ്ട്രീയ ബന്ധങ്ങളുടെ തെളിവും പുറത്ത് വന്നിരുന്നു. കേസിലെ പ്രതിയായ മറ്റൊരു വിദ്യാർഥിയുടെ പിതാവ് പോലീസ് ഡ്രൈവറാണ്. ജില്ലയിലെ ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻറെ ഡ്രൈവറാണ് ഇയാളിപ്പോൾ. പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പ്രതികൾക്കും കഴിഞ്ഞ വർഷം താമരശേരി സ്കൂളിലുണ്ടായ സംഘർഷത്തിൽ വ്യക്തമായ പങ്കുണ്ടായിരുന്നു. അന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികളായിരുന്ന ഇവർ ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന എട്ടാം ക്ലാസുകാരെ ആക്രമിക്കുകയും ഒരു വിദ്യാർഥിനിക്ക് ഉൾപ്പെടെ പരിക്കേൽക്കുകയും ചെയ്തിരുന്നു.