പത്തനംതിട്ട: വിവാഹ പാർട്ടിക്കുനേരെ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് ആളുമാറിയുള്ള മർദ്ദനമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. വഴിയിൽ വാഹനം നിർത്തി വിശ്രമിക്കുകയായിരുന്ന സ്ത്രീകളടക്കമുള്ള സംഘത്തിന് നേരെ പോലീസ് ലാത്തി വീശിയ സംഭവത്തിൽ പോലീസിനെ വിളിച്ചത് ബാർ ജീവനക്കാരെന്നു വിവരം. രാത്രി അടയ്ക്കാൻ നേരം മദ്യം ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ വന്നുവെന്ന് ബാർ ജീവനക്കാരൻ പറഞ്ഞു. ഇവർ പിരിഞ്ഞു പോകാതായതോടെ പോലീസിന്റെ സഹായം തേടുകയായിരുന്നു.
പോലീസ് വന്നതോടെ മദ്യം ആവശ്യപ്പെട്ടവർ ഓടിയെന്നും പിന്നീട് നടന്നത് അറിയില്ലെന്നും ബാർ അക്കൗണ്ടന്റ് പറഞ്ഞു. അതേസമയം ബാറിന് മുന്നിൽ പ്രശ്‌നമുണ്ടാക്കിയവരെ തേടിയെത്തിയ പോലീസ് ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നാണ് കരുതുന്നത്. എസ്‌ഐ എസ് ജിനുവും സംഘവുമാണ് വിവാഹ പാർട്ടിക്കു നേരെ ലാത്തി വീശിയത്. സംഭവത്തിൽ എസ്‌ഐക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം.
എന്നാൽ സ്ത്രീകൾക്ക് നേരെ ലാത്തി പ്രയോഗിച്ചു എന്ന പരാതി അടിസ്ഥാനരഹിതമാണെന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹത്തോട് അനുബന്ധിച്ചുള്ള പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിയിൽ വാഹനം നിർത്തി വിശ്രമിക്കുകയായിരുന്ന സംഘത്തിന് നേരെ പോലീസ് അകാരണമായി ലാത്തി വീശുകയായിരുന്നുവെന്നാണ് പരാതി. ഇതിൽ ചിലർക്ക് തലയ്ക്കും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. സ്ത്രീകൾ അടക്കമുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി . കോന്നി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. 20 ഓളം പേർ ഉണ്ടായിരുന്നു സംഘത്തിൽ.
‘രക്തത്തില്‍ കുളിച്ച് വിദ്യാര്‍ഥികള്‍’; സ്വീഡനെ നടുക്കിയ വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു