കൊച്ചി: തൃപ്പൂണിത്തുറയിൽ പ്ലസ്ടു വിദ്യാർഥികൾ പത്താം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് മൂക്കിടിച്ച് തകർത്തു. സുഹൃത്തിന്റെ പ്രണയത്തകർച്ചയുടെ വിവരം പുറത്തു പറഞ്ഞതിന്റെ പകയിലാണ് വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ചത്. ഈ മാസം മൂന്നിനാണ് ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിയായ കാഞ്ഞിരമറ്റം സ്വദേശിയെ 5 പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് മർദിക്കുകയായിരുന്നു. ആക്രമണത്തിൽ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായ കുട്ടി ഇപ്പോഴും ആശുപത്രിയിലാണ്. കുട്ടിയുടെ മൂക്കിന് ഓപ്പറേഷൻ വേണമെന്ന് മർദ്ദനമേറ്റ വിദ്യാർഥിയുടെ അച്ഛൻ പറഞ്ഞു.
സംഭവത്തിൽ ഉൾപ്പെട്ട 5 പ്ലസ് ടു വിദ്യാർഥികൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ ഒരാൾ പ്രായപൂർത്തിയായ ആളാണ്. സ്കൂളിലെ ഒരു പ്ലസ്ടു വിദ്യാർഥിയും പത്താം ക്ലാസ് വിദ്യാർഥിനിയും തമ്മിലുണ്ടായിരുന്ന അടുപ്പം അടുത്തിടെ അവസാനിപ്പിച്ചിരുന്നു. മർദനമേറ്റ വിദ്യാർഥി ഇക്കാര്യം തന്റെ മറ്റൊരു സുഹൃത്തിനോട് പറഞ്ഞു. പ്രണയ നഷ്ടം സംഭവിച്ച പ്ലസ്ടു വിദ്യാർഥിയുടെ ഒരു സുഹൃത്ത് ഈ വിവരം അറിഞ്ഞതോടെ തന്റെ മറ്റു സുഹൃത്തുക്കളെയും കൂട്ടി പത്താം ക്ലാസുകാരനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
മൂക്കിന് ഇടിയേറ്റതിനെ തുടർന്ന് ചോരയൊലിപ്പിച്ചിരുന്ന കുട്ടിയെ മാതാപിതാക്കൾ എത്തിയതിനു ശേഷമാണ് ആശുപത്രിയിൽ കൊണ്ടുപോയത് എന്നും ആരോപണമുണ്ട്. അതുവരെ ഐസ് വച്ച് കുട്ടിയെ സ്കൂളിൽ തന്നെ ഇരുത്തിയിരിക്കുകയായിരുന്നു. വിദ്യാർഥികളുടെ ആക്രമണത്തിൽ കുട്ടിയുടെ ഒരു പല്ല് ഇളകിപോയി. മുഖത്ത് മുഴുവൻ നീരാണ്. ചെവിക്കും പരുക്കേറ്റിട്ടുണ്ട്. മനുഷ്യൻ മനുഷ്യനെ ഇടിക്കുന്നതിലൊക്കെ ഒരു പരിധി ഇല്ലെയെന്നും കുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. മകന് നീതി കിട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.