തിരുവനന്തപുരം: കിളിമാനൂരിന് സമീപം വീട്ടിലെ കിടക്കയിൽനിന്ന് അണലിയെ പിടികൂടി. മാവിൻമൂട് ഭാഗത്തെ വീട്ടിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. അണലി വീടിനുള്ളിലേക്ക് കയറുന്നത് വീട്ടുകാർ കൃത്യസമയത്ത് കണ്ടതിനെത്തുടർന്ന് വൻ അപകടമാണ് ഒഴിവായത്.
അടുക്കള ഭാഗത്ത് അണലിയുടെ വാൽ കണ്ടതോടെയാണ് വീട്ടുകാർ പാമ്പിനെ ശ്രദ്ധിച്ചത്. തുടർന്ന് വീടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ അണലി അകത്തേക്ക് കയറിയതായി മനസ്സിലായി. ഇതോടെ വീട്ടുകാർ മുറി പൂട്ടി പുറത്തിറങ്ങുകയും വനംവകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു.
തുടർന്ന് സ്നേക്ക് റസ്ക്യുവർ രാജേഷ് തിരുവാമന സ്ഥലത്തെത്തി. പരിശോധനയിൽ കിടപ്പുമുറിയിലെ കിടക്കയിലാണ് അണലിയെ കണ്ടെത്തിയത്. തുടർന്ന് കെണി ഒരുക്കി അണലിയെ സുരക്ഷിതമായി പിടികൂടുകയായിരുന്നു.
അണലി വീടിനുള്ളിലേക്ക് കയറുന്നത് വീട്ടുകാർ കൃത്യസമയത്ത് കണ്ടത് ഭാഗ്യമായിരുന്നെന്ന് രാജേഷ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം സെപ്റ്റംബർ മാസത്തിലും പാമ്പുകൾ മാളങ്ങളിൽ കഴിയാത്ത സാഹചര്യമുണ്ടാകാം. അതിനാൽ രാത്രികാലങ്ങളിൽ വീടിനുള്ളിലും പരിസരത്തും എല്ലാവരും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. പിടികൂടിയ അണലിയെ പാലോട് റേഞ്ചിലേക്ക് മാറ്റി.




