,വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ തെറ്റായ രഹസ്യാന്വേഷണ റിപ്പോർട്ട് യുഎസ് സൈന്യത്തെ മിഡിൽ ഈസ്റ്റിൽ ചൈനീസ് കപ്പൽ തടയാനുള്ള നടപടിയിലേക്ക് നയിച്ചതായി റിപ്പോർട്ട്. കപ്പലിൽ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട ഭാഗങ്ങളുണ്ടെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. എന്നാൽ പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ കപ്പലിലെ ചരക്ക് സംബന്ധിച്ച നിർണായക വിവരങ്ങൾ എഐ ചാറ്റ്ബോട്ട് തെറ്റായി തിരിച്ചറിഞ്ഞതാണെന്ന് കണ്ടെത്തുകയായിരുന്നു. സൈനിക നടപടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് പിഴവ് തിരിച്ചറിഞ്ഞത്.
സംഭവത്തെക്കുറിച്ച് അറിവുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ചൈനീസ് കപ്പലിൽ കയറി പരിശോധന നടത്തുന്നതിനായി ആയുധധാരികളായ സൈനികർ തയ്യാറെടുത്തിരുന്നു. സൈനിക വിമാനങ്ങളും ഇതിനോടകം ആകാശത്ത് വിന്യസിച്ചിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ വീണ്ടും പരിശോധിച്ചതിന് ശേഷമാണ് കപ്പൽ തടയാനുള്ള നീക്കം നിർത്തിവച്ചത്. സംഭവത്തെക്കുറിച്ച് അറിവുള്ള ഒരു ഉദ്യോഗസ്ഥൻ റിപ്പോർട്ട് പൂർണമായും തെറ്റായിരുന്നതായി വിശേഷിപ്പിക്കുകയും ഇത് ഏതാണ്ട് ഒരു യുദ്ധത്തിന് തുടക്കമിട്ടു എന്ന് പറയുകയും ചെയ്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഇറാനുമായുള്ള യുദ്ധം നടന്നുകൊണ്ടിരുന്ന ഈ വർഷം തെറ്റായ രഹസ്യാന്വേഷണ റിപ്പോർട്ട് യുഎസ് സൈന്യത്തിനുള്ളിൽ പ്രചരിച്ചത്. ഹവായിയിലെ യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് പസഫിക്കിൽ നിന്നുള്ള കപ്പലിന്റെ ചരക്ക് രേഖയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് റിപ്പോർട്ടിന് അടിസ്ഥാനമായത്. ഈ വിവരങ്ങൾ പരിശോധിക്കാൻ സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിലെ ഒരു അനലിസ്റ്റ് എഐ ചാറ്റ്ബോട്ട് ഉപയോഗിച്ചു.
പൊതുവായി ലഭ്യമായ വിവരങ്ങൾക്കൊപ്പം യുഎസ് സർക്കാരിന്റെ രഹസ്യ സിഗ്നൽ ഇന്റലിജൻസ് വിവരങ്ങളും എഐ സംവിധാനം പരിശോധിച്ചതായാണ് റിപ്പോർട്ട്. ഈ വിവരങ്ങൾ സംയോജിപ്പിച്ച് വിശകലനം ചെയ്ത എഐ കപ്പലിൽ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുക്കളുണ്ടെന്ന തെറ്റായ നിഗമനത്തിലെത്തി. തുടർന്ന് അനലിസ്റ്റ് എഐയിൽ നിന്നുള്ള കണ്ടെത്തലുകൾ ഉപയോഗിച്ച് ഔദ്യോഗിക രഹസ്യാന്വേഷണ റിപ്പോർട്ടും തയ്യാറാക്കി. സാധാരണ ഇന്റലിജൻസ് റിപ്പോർട്ടായി അത് സൈനിക ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.
റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ യുഎസ് സൈന്യം ചൈനീസ് കപ്പലിനെ തടയാനുള്ള നടപടികളിലേക്ക് നീങ്ങിയെന്നാണ് നാല് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. കപ്പലിൽ കയറി പരിശോധന നടത്താൻ ആയുധധാരികളായ സൈനികർ തയ്യാറെടുത്തിരുന്നു. അതേസമയം, സൈനിക വിമാനങ്ങൾ ആകാശത്തും ഉണ്ടായിരുന്നു. എന്നാൽ ഓപ്പറേഷൻ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് കൂടുതൽ വിശദമായി പരിശോധിച്ചു. റിപ്പോർട്ട് തയ്യാറാക്കുന്നതിൽ എഐയുടെ സഹായം ഉപയോഗിച്ചിട്ടുണ്ടെന്ന് അപ്പോഴാണ് വ്യക്തമായത്.
ചാറ്റ്ബോട്ട് കപ്പലിലെ ചരക്ക് തെറ്റായി തിരിച്ചറിഞ്ഞതായിരുന്നു പ്രധാന പിഴവ്. അതേസമയം കപ്പലിൽ യഥാർഥത്തിൽ എന്തായിരുന്നു ചരക്കെന്ന് സിഎൻഎന്നിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ട് തയ്യാറാക്കിയ അനലിസ്റ്റ് ഉപയോഗിച്ച എഐ സംവിധാനം വാണിജ്യാടിസ്ഥാനത്തിലുള്ളതായിരുന്നോ, യുഎസ് സർക്കാരിന്റെ ആഭ്യന്തര സംവിധാനമായിരുന്നോ എന്നതും വ്യക്തമല്ല. സംഭവത്തിൽ പ്രതികരിക്കാൻ യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് പസഫിക്കും പെന്റഗണും സിഎൻഎൻ നൽകിയ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
യുഎസ് സൈന്യത്തിൽ രഹസ്യാന്വേഷണം, ലക്ഷ്യം നിർണയിക്കൽ, സൈനിക ആസൂത്രണം തുടങ്ങിയ മേഖലകളിൽ എഐയുടെ ഉപയോഗം അതിവേഗം വർധിക്കുന്നതിനിടെയാണ് സംഭവം വലിയ ആശങ്കകൾക്ക് ഇടയാക്കുന്നത്. യുഎസ് സർക്കാരിന്റെ വിവിധ വിഭാഗങ്ങൾ വ്യത്യസ്ത എഐ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഓരോ സംവിധാനത്തിനും വ്യത്യസ്ത നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളുമാണ് നിലവിലുള്ളത്. എഐ സൃഷ്ടിക്കുന്ന വിവരങ്ങൾ എങ്ങനെ പരിശോധിക്കണം എന്നതിൽ എല്ലാ വിഭാഗങ്ങൾക്കും ബാധകമായ ഒരൊറ്റ മാനദണ്ഡമില്ലെന്നും സംവിധാനങ്ങളെക്കുറിച്ച് അറിവുള്ള ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെയാണ് യുഎസ് സൈന്യത്തിൽ എഐയുടെ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കാനുള്ള പ്രതിരോധ വകുപ്പിന്റെ നീക്കങ്ങളും ശ്രദ്ധേയമാകുന്നത്. ജനുവരിയിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് “Artificial Intelligence Acceleration Strategy” പ്രഖ്യാപിച്ചിരുന്നു. സൈനിക പ്രവർത്തനങ്ങൾ, രഹസ്യാന്വേഷണം, പ്രതിരോധ വകുപ്പിന്റെ മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ എഐയുടെ ഉപയോഗം വേഗത്തിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എഐ സാങ്കേതികവിദ്യയിൽ പരീക്ഷണങ്ങൾ വേഗത്തിലാക്കുകയും ഭരണപരമായ തടസങ്ങൾ കുറയ്ക്കുകയും നിക്ഷേപങ്ങൾ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഹെഗ്സെത്ത് പറഞ്ഞിരുന്നു. സൈനിക മേഖലയിലെ എഐ ഉപയോഗത്തിൽ അമേരിക്ക മുന്നിൽ നിൽക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ എഐയുടെ വേഗത്തിലുള്ള വ്യാപനത്തിനൊപ്പം ഉയരുന്ന അപകടസാധ്യതകളിലേക്കാണ് ചൈനീസ് കപ്പൽ സംഭവവും വിരൽചൂണ്ടുന്നത്. എഐ തയ്യാറാക്കിയ തെറ്റായ വിവരം സാധാരണ രഹസ്യാന്വേഷണ റിപ്പോർട്ടായി ഉദ്യോഗസ്ഥരുടെ മുന്നിലെത്തുകയും അതിന്റെ അടിസ്ഥാനത്തിൽ യഥാർഥ സൈനിക നടപടി തയ്യാറാകുകയും ചെയ്തതാണ് പ്രധാന ആശങ്ക. പ്രത്യേകിച്ച് ഒരു രാജ്യത്തിന്റെ കപ്പലിനെ സൈനികമായി തടയുന്നതുപോലുള്ള നടപടിയിൽ തെറ്റായ വിവരങ്ങൾ ഉപയോഗിക്കുന്നത് വലിയ അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾക്ക് കാരണമാകാമെന്നതാണ് ഉദ്യോഗസ്ഥരുടെ ആശങ്ക.
സൈനിക നയങ്ങളെക്കുറിച്ച് അറിവുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്, സൈനിക ലക്ഷ്യം നിർണയിക്കുന്നതിൽ എഐയുടെ ഉപയോഗം അതിവേഗം വർധിച്ചുവരികയാണെങ്കിലും, തീരുമാനത്തിൽ മനുഷ്യന്റെ ഇടപെടൽ നിലനിർത്തുന്നത് സാധാരണക്കാരുടെ മരണവും സ്വന്തം സൈനികർക്കെതിരായ ആക്രമണവും എങ്ങനെ തടയും എന്നതിൽ വ്യക്തമായ മാർഗനിർദേശങ്ങൾ ഇപ്പോഴും പര്യാപ്തമല്ലെന്നാണ്.




