വാഷിങ്ടൻ: അധികാരത്തിലേറിയയുടനെ പോർവിളി മുഴക്കിയ യുഎസിനെ നേരിടാൻ ചൈനയും നേരിട്ടു കളത്തിലിറങ്ങിയതോടെ ഇനി വരാൻ പോകുന്ന വ്യാപാരയുദ്ധത്തിന്റെ ആശങ്കയിൽ ലോകം. യുഎസിൽനിന്നുള്ള ഇറക്കുമതിക്ക് 15 ശതമാനം തീരുവ ചുമത്തുമെന്നു ചൈന അറിയിച്ചു. ചൈനയിൽനിന്നുള്ള ഇറക്കുമതിക്കു യുഎസ് 10 ശതമാനം തീരുവ ചുമത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണു ബെയ്ജിങ്ങും നിലപാട് കടുപ്പിച്ചത്.
മാത്രമല്ല യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ്യതാ ലംഘന പ്രവർത്തനത്തെപ്പറ്റി അന്വേഷിക്കുമെന്നും ചൈന അറിയിച്ചു. യുഎസിൽനിന്നുള്ള കൽക്കരി, ദ്രവീകൃത പ്രകൃതിവാതകം എന്നിവയ്ക്ക് 15 ശതമാനവും ക്രൂഡ് ഓയിൽ, കാർഷിക ഉപകരണങ്ങൾ എന്നിവയ്ക്കു 10 ശതമാനവുമാണു തീരുവ ചുമത്തുക. ടങ്സ്റ്റൻ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും പിവിഎച്ച് കോർപറേഷൻ, കാൽവിൻ ക്ലെയിൻ, ഇല്ലുമിന കമ്പനി എന്നിവയെ വിശ്വാസയോഗ്യമല്ലാത്തവരുടെ പട്ടികയിൽപെടുത്താനും ചൈന തീരുമാനിച്ചതായി റിപ്പോർട്ട്.
ഇതോടെ ലോകത്തെ രണ്ട് പ്രബല രാജ്യങ്ങൾ തമ്മിലുള്ള തീരുവയുദ്ധം ആഗോളതലത്തിൽ പ്രത്യാഘാതമുണ്ടാക്കും എന്നാണു വിലയിരുത്തൽ. മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്കെതിരെ 25 ശതമാനം ഇറക്കുമതിത്തീരുവയും ചൈനയ്‌ക്കെതിരെ 10 ശതമാനം ഇറക്കുമതിത്തീരുവയും ചുമത്തുമെന്നാണു കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചത്. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോ എന്നിവരുമായുള്ള ചർച്ചകളെ തുടർന്ന് ഈ രാജ്യങ്ങൾക്കെതിരെ തീരുവ ചുമത്തുന്നത് താൽക്കാലത്തേക്കു മരവിപ്പിച്ചിരുന്നു.
അധികാരത്തിലേറിയയുടനെ ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിനു പിന്നാലെ ആഗോളതലത്തിൽ കറൻസി, ഓഹരി വിപണികൾ തകർന്നു. രാജ്യാന്തര വിപണിയിൽ സ്വർണം പോലും ഒരു ശതമാനത്തോളം വിലയിടിഞ്ഞശേഷമാണു തിരിച്ചുകയറിയത്. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഉൾപ്പെടെ മിക്ക കറൻസികൾക്കും ഇടിവുണ്ടായി. തിങ്കളാഴ്ച രൂപയുടെ മൂല്യം ഡോളറിന് 87.29 രൂപയെന്ന നിലയിൽ എത്തിയിരുന്നു. നിരക്ക് 87 ഭേദിക്കുന്നത് ആദ്യമാണ്.