വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽപ്പെട്ട രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ഹെലികോപ്റ്റർ ഇറാനിയൻ ആക്രമണത്തിൽ തകർന്നതാണോ, സാങ്കേതിക തകരാറിനെ തുടർന്നാണോ അപകടമുണ്ടായതെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.
‘പൈലറ്റുമാർ സുഖമായിരിക്കുന്നു. ആർക്കും പരിക്കില്ല. സംഭവത്തെ കുറിച്ച് ഞങ്ങൾ നാളെ ഒരു റിപ്പോർട്ട് പുറത്തിറക്കും’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വെടിനിർത്തൽ ധാരണ ലംഘിച്ച് കഴിഞ്ഞ ദിവസം ഇറാനും ഇസ്രയേലും വീണ്ടും സംഘർഷത്തിൽ ഏർപ്പെട്ട സാഹചര്യത്തിലാണ് യുഎസ് ഹെലികോപ്റ്റർ തകർന്നുവീണത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു അവകാശവാദവും ഉണ്ടായിട്ടില്ല.
ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ കപ്പലുകൾക്കെതിരായ ഉപരോധ നടപടികളുടെ ഭാഗമായി യുഎസ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വ്യാപകമായി വിന്യസിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ഹോർമുസിന് സമീപം ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു.















































