വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം തന്റെ സാമൂഹികമാധ്യമത്തിലൂടെ വ്യക്തമാക്കി. എന്നാൽ കടൽമാർഗ ഉപരോധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ ഭാഗത്തുനിന്ന് വ്യക്തമായ നിർദേശം വരുന്നതുവരെ വെടിനിർത്തൽ തുടരുന്നതാണ് തീരുമാനം. അതേസമയം, കടൽ ഉപരോധം തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനിലെ ആഭ്യന്തര ഭിന്നതകളാണ് ചർച്ചകൾ തടസ്സപ്പെടാൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.
‘ഇറാൻ സർക്കാർ ഗുരുതരമായി ഭിന്നിച്ചിരിക്കുകയാണ്. വെടിനിർത്തൽ നീട്ടണമെന്ന് പാകിസ്താൻ ഫീൽഡ് മാർഷൽ അസിം മുനീർ, പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എന്നിവർ അഭ്യർഥിച്ചു. അതിനാൽ ഇറാന്റെ നേതാക്കൾക്കും പ്രതിനിധികൾക്കും ഒരു ഏകീകൃത നിർദേശം മുന്നോട്ടുവെക്കാൻ കഴിയുന്നതുവരെ ആക്രമണം നിർത്തിവെക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ തീരത്തെ തുറമുഖങ്ങളിലെ ഉപരോധം തുടരും. ‘മറ്റെല്ലാ മേഖലകളിലും’ യുഎസ് സൈന്യം സജ്ജരായിരിക്കും എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് പ്രഖ്യാപനം വന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാകിസ്താനിലേക്ക് പോകില്ലെന്ന് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നു.












































