കൊൽക്കത്ത: സാമൂഹികമാധ്യമങ്ങളിൽ വൈറലായ ‘കോക്രോച്ച് ജനതാ പാർട്ടി’ക്ക് പിന്തുണ അറിയിച്ച് തൃണമൂൽ കോൺഗ്സ് അധ്യക്ഷ മമത ബാനർജിയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും രംഗത്ത്. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം നടന്ന ആഭ്യന്തര അവലോകന യോഗങ്ങൾക്കുശേഷമാണ് ഇരുവരും പിന്തുണ അറിയിച്ചതെന്ന് എം.പി. ഡെറക് ഒബ്രയാൻ വ്യക്തമാക്കി.
‘പോരാട്ടം തുടരാനുള്ള ഉറച്ച തീരുമാനത്തിലാണ് ഇരുവരും. ഒപ്പം കോക്രോച്ച് ജനതാ പാർട്ടിയോടുള്ള താൽപര്യവും പിന്തുണയും അവർ പ്രകടിപ്പിച്ചു’ എന്ന് ഡെറക് ഒബ്രയാൻ സാമൂഹികമാധ്യമത്തിൽ കുറിച്ചു.
ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിജിത് ദീപ് കെ മേയ് 16-നാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന സാമൂഹികമാധ്യമ കൂട്ടായ്മ ആരംഭിച്ചത്. തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ചുവെന്ന രീതിയിൽ പ്രചരിച്ച പരാമർശത്തെ തുടർന്നായിരുന്നു ഈ കൂട്ടായ്മയുടെ രൂപീകരണം.
പാറ്റയെ പ്രതീകമാക്കിയ ഗ്രൂപ്പ് മീമുകളും പരിഹാസ പോസ്റ്റുകളും വഴിയാണ് ഈ കൂട്ടായ്മ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയത്. ‘തൊഴിലില്ലാത്തവർ, മടിയന്മാർ, എപ്പോഴും ഓൺലൈനിൽ കഴിയുന്നവർ’ തുടങ്ങിയ വിവരണങ്ങളാണ് തമാശരൂപേണ അംഗത്വ മാനദണ്ഡങ്ങളായി അവതരിപ്പിച്ചത്.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും സിജെപി കൂട്ടായ്മ അടുത്തിടെ സജീവമായി രംഗത്തെത്തിയിരുന്നു.
അതേസമയം, തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾക്കെതിരെ സർക്കാർ തലത്തിൽ നീക്കങ്ങൾ നടന്നുവെന്ന ആരോപണവും സ്ഥാപകൻ ഉന്നയിച്ചു. ചില അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനാകാതെ വന്നതിനെ തുടർന്ന് ഹാക്ക് ചെയ്യാൻ ശ്രമമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. നിലവിൽ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ ആരംഭിച്ച പുതിയ അക്കൗണ്ടിന് രണ്ട് ലക്ഷത്തിലധികം അനുയായികളാണുള്ളത്.


















































